ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ കോടതി കയറിയിറങ്ങുകയാണ്. 2024 ജനുവരിയില്‍, ന്യൂയോര്‍ക്കിലെ ഒരു ജൂറി, സാഹിത്യകാരി ജീന്‍ കരോളിന് ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന് ദശലക്ഷക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചതോടെ തുടങ്ങിയ ശനിദശയാണ് ട്രംപിന്. കേസില്‍ ട്രംപ് അപ്പീല്‍ പോയെങ്കിലും ഈ സിവില്‍ കേസിനു പിന്നാലെ ക്രിമിനല്‍ കുറ്റത്തിന് വിചാരണ നേരിടുന്ന ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റായി ട്രംപ് മാറിയിരിക്കുകയാണ്.

ഏപ്രില്‍ 15 ന് ന്യൂയോര്‍ക്ക് കോടതിയില്‍ പോണ്‍ താരവുമായി ബന്ധപ്പെട്ട കേസില്‍ വാദം തുടങ്ങുകയാണ്. 2016 ലെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പെയിനിടെ ബന്ധം തുറന്നു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസ് ട്രംപിനെ സംബന്ധിച്ച് വൈറ്റ് ഹൗസിലേക്കുള്ള മടങ്ങിവരവിന് ഏറെ നിര്‍ണായകമാകും.

നാല് ക്രിമിനല്‍ വിചാരണകളില്‍ ആദ്യത്തേതാണ് ഇത്. ഇതിനു പുറമേ രണ്ട് സംസ്ഥാനങ്ങളും രണ്ട് ഫെഡറല്‍ കേസുകളാണ് ട്രംപ് വിചാരണ നേരിടുന്നത്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ അദ്ദേഹത്തിന്റെ തോല്‍വി മറികടക്കാനുള്ള ശ്രമങ്ങളാണ് ഇതര സംസ്ഥാന കേസ് കേന്ദ്രീകരിക്കുന്നത്; 2020-ല്‍ അധികാരത്തില്‍ തുടരാന്‍ അദ്ദേഹം ബോധപൂര്‍വം തിരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയെന്ന് ഒരു ഫെഡറല്‍ കേസ് ആരോപിക്കുന്നു. വൈറ്റ് ഹൗസില്‍ നിന്ന് പുറത്തുപോകുമ്പോള്‍ രഹസ്യ സര്‍ക്കാര്‍ രേഖകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചുവെന്നതും പ്രസിഡന്‍ഷ്യല്‍ റെക്കോര്‍ഡ് നിയമത്തിന്റെ ലംഘനമാണെന്നും ആരോപിക്കുന്നു.

കുറ്റം തെളിഞ്ഞാല്‍ ഡൊണാള്‍ഡ് ട്രംപിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകുമോ?

കഴിയും എന്നാണ് ഉത്തരം. ഈ കേസുകളൊന്നും എങ്ങനെ അവസാനിച്ചാലും ട്രംപിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയും. ഈ പദവി ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് യു.എസ് ഭരണഘടന മൂന്ന് യോഗ്യതാ ആവശ്യകതകള്‍ മാത്രമേ സജ്ജീകരിക്കുന്നുള്ളൂ: അവര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു സ്വാഭാവിക പൗരനായിരിക്കണം, കുറഞ്ഞത് 35 വയസ്സ് പ്രായമുള്ളവരാകണം, കുറഞ്ഞത് 14 വര്‍ഷമായി യുഎസില്‍ താമസിക്കുന്നവരുമായിരിക്കണം എന്നിവയാണ് അത്. അതേസമയം ശിക്ഷിക്കപ്പെട്ടയാള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനോ പ്രസിഡന്റ് ആകാനോ കഴിയില്ലെന്ന് എവിടെയും പറയുന്നില്ല.

‘കുറ്റം ചുമത്തപ്പെട്ട അല്ലെങ്കില്‍ നിലവിലുള്ള നിയമപരമായ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരാള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകണമോ എന്നതിനെക്കുറിച്ച് നിരവധി വാദങ്ങളുണ്ട്. എന്നാല്‍ അവ ധാര്‍മ്മികതയും വിധിയും മുന്‍ഗണനകളും അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യക്ഷമായ നിയമങ്ങളോ നടപടിക്രമങ്ങളുടെ തടസ്സങ്ങളോ അല്ല.- ഇന്ത്യാനപൊളിസ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ ലോറ മെറിഫീല്‍ഡ് വില്‍സണ്‍ 2023 ഡിസംബറില്‍ ഉണ യോട് പറഞ്ഞു.

അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം ട്രംപിനെ അയോഗ്യനാക്കാമോ?

യു.എസ് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ 3-ാം വകുപ്പ് പറയുന്നത്, ഭരണഘടനയെ പിന്തുണയ്ക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം ‘വിപ്ലവത്തിലോ കലാപത്തിലോ’ ഏര്‍പ്പെട്ട ആളുകള്‍ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സിന് കീഴിലുള്ള സിവില്‍/ മിലിട്ടറി’ പദവികള്‍ വഹിക്കുന്നതില്‍ നിന്ന് അയോഗ്യരാണെന്നാണ്. 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുമുമ്പ് അന്നത്തെ പ്രസിഡന്റിന്റെ നടപടികള്‍ കലാപത്തില്‍ പങ്കാളിത്തം നല്‍കുന്നതാണെന്ന് ഈ വ്യവസ്ഥ പ്രകാരം ട്രംപിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ വാദിക്കുന്നു.

ഡെമോക്രാറ്റുകള്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന അദ്ദേഹത്തിന്റെ നുണകള്‍ അന്ന് യുഎസ് ക്യാപിറ്റലില്‍ ഇരച്ചുകയറിയ വലതുപക്ഷ ജനക്കൂട്ടത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ‘അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനുശേഷം വിഘടനവാദികള്‍ അവരുടെ സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്ക് മടങ്ങുന്നത് തടയാന്‍ ആണ് ഈ നിയമം എന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

ഈ ഭേദഗതിക്ക് കീഴില്‍ നിരവധി സംസ്ഥാനങ്ങളിലെ പ്രാഥമിക ബാലറ്റുകളില്‍ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നതാണ് കൗതുകകരം. എന്നാല്‍ 2024 മാര്‍ച്ചില്‍, ഫെഡറല്‍ ഓഫീസിലേക്ക് മത്സരിക്കുന്നതില്‍ നിന്ന് വ്യക്തികളെ തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞു കൊളറാഡോയിലെ അത്തരമൊരു ശ്രമം സുപ്രീം കോടതി റദ്ദാക്കി.

‘ഫെഡറല്‍ ഓഫീസര്‍മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ സെക്ഷന്‍ 3 നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസില്‍ നിക്ഷിപ്തമാണ് എന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളിലെ സമാന ശ്രമങ്ങളെ ഈ തീരുമാനം പിന്തിരിപ്പിച്ചു. കോണ്‍ഗ്രസ് പിളര്‍ന്നതിനാല്‍, ജനപ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷവും സെനറ്റില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകളും ഉള്ളതിനാല്‍, 14-ാം ഭേദഗതി പ്രകാരം ട്രംപിനെ അയോഗ്യനാക്കാനുള്ള സാധ്യത വളരെ കുറവാണ്.