മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. നാഗ്പൂരിൽ ഗഡ്കരിയുടെ പ്രചാരണത്തിന് ശ്രീരാമന്റെ ചിത്രങ്ങൾ ഉപയോഗിച്ചെന്നാണ് പരാതി. മണ്ഡലത്തിൽ ബിജെപി വിദ്വേഷ ജനകമായ പോസ്റ്ററുകൾ ഉപയോഗിക്കുന്നു. നിതിൻ ഗഡ്കരി, മോഹൻ മതെ എംഎൽഎ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. 

ആർഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിൽ കഴിഞ്ഞ രണ്ട് തവണയായി രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗഡ്കരിയുടെ വിജയം, പക്ഷെ ഇത്തവണ പോരാട്ടം കടുപ്പമാണ്. നാഗ്പൂർ വെസ്റ്റിലെ സിറ്റിംങ് എംഎൽഎ വികാസ് താക്കറെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മണ്ഡലത്തിലെത്താത്ത ജനപ്രിതിനിധിയെന്നാണ് ഗഡ്കരിയ്ക്കുളള വിമർശനം. തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം നാഗ്പൂരിൽ ചർച്ചയാകുന്നുണ്ട്.