എറണാകുളം: പെരുമ്പാവൂരിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭർതൃമാതാവിന്റെ ക്രൂരത. കഴിഞ്ഞ ഞാറാഴ്ച്ച രാവിലെ പത്ത് മണിയോടെയൊടാണ് 24കാരിയായ യുവതിക്ക് നേരെ ഭർതൃവീട്ടുക്കാരുടെ അക്രമണം ഉണ്ടായത്. ഭർത്താവിന്റെ വീട്ടുക്കാരിൽ നിന്നുമുള്ള സ്ത്രീധന പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. എന്നാൽ പള്ളിക്കമ്മറ്റി ഇടപ്പെട്ട് ഇവരുടെ കുടുംബപ്രശ്നം പരിഹരിക്കുകയും തുടർന്ന് യുവതിയും കുട്ടികളും വീണ്ടും ഭർതൃവീട്ടിൽ തിരിച്ചെത്തുകയുമായിരുന്നു.

ഭർതൃവീട്ടിലെത്തി രണ്ട് മണിക്കൂറിനുള്ളിലാണ് ചായക്കായി അടുപ്പിൽ വച്ച തിളച്ചവെള്ളം ഭർതൃമാതാവ് യുവതിയുടെ ദേഹത്ത് ഒഴിച്ചത്. പള്ളികമ്മിറ്റി പ്രശ്നത്തിൽ ഇടപ്പെട്ടത് നാണക്കേട് ഉണ്ടാക്കി എന്ന് പറഞ്ഞാണ് യുവതിക്ക് നേരെ ഇവർ ആക്രമണം നടത്തിയത്. ദേഹത്ത് 24 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ഹോസ്പ്പിറ്റലിൽ എത്തിച്ചത്. ദേഹത്ത് പൊള്ളലേറ്റതിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് ഗാർഹീക പീഡനത്തിനും പൊള്ളലേൽപ്പിച്ചതിനും ഭർത്താവിനെതിരേയും മാതാപിതാക്കൾക്കെതിരേയും ഭർത്താവിന്റെ സഹോദരിക്കെതിരേയും പെരുംമ്പാവൂർ പോലീസ് കേസ് എടുത്തിട്ടുണ്ട്. 2018 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. പത്തൊമ്പതാം വയസ്സിൽ വിവാഹിതയായ യുവതിയ്ക്ക് നേരെ പഠന വിഷയത്തെ ചൊല്ലിയും സ്ത്രീധനത്തെ ചൊല്ലിയും ഭർത്യവീട്ടിൽ നിന്ന് നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നത്.

എന്നാൽ നടന്നതൊന്നും യുവതി സ്വന്തം വീട്ടിൽ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ഡിസംബറോടെ കുടുബ പ്രശ്നം വഷളാവുകയും യുവതി സ്വന്തം വീട്ടിൽ കാര്യങ്ങൾ അറിയിക്കുകയും വിട്ടുക്കാരെത്തി യുവതിയേയും മക്കളേയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ഒളിവിലായ പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.