ഹൂസ്റ്റൺ: ക്രിസ്തുവിന്റെ ജീവിത ശൈലിയാണ് സഭയുടെ പ്രവർത്തന ശൈലിയായി മാറേണ്ടതെന്നു യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത. ഇന്റർനാഷനൽ പ്രെയർ ലൈൻ ഒൻപതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചു മേയ് ഒൻപതിനു യോഹന്നാന്റെ സുവിശേഷം 20-ാം അധ്യായം 19-29 വാക്യങ്ങളെ ആസ്പദമാക്കി നടത്തിയ വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ടായിത്തിലധികം വർഷമായി നാം സുവിശേഷം കേൾക്കുവാൻ തുടങ്ങിയിട്ടെങ്കിലും അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ നാം ഓരോരുത്തരും പരാജയപ്പെടുന്നുവെന്നത് ദുഃഖകരമായ പരാമർഥമാണെന്നു തിരുമേനി പറഞ്ഞു. ‘പറയുന്നതു ഒന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്’ എന്ന തലത്തിലേക്ക് പ്രാസംഗികരും കേൾകുന്നവരും ഒരേപോലെ അധപതിച്ചിരിക്കുന്നുവെന്നതും ഇന്നിന്റെ ശാപമാണെന്ന് തിരുമേനി കൂട്ടിച്ചേർത്തു.
ലോകജനത ഇന്ന് കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും സാഹചര്യത്തിലൂടെ നെട്ടോട്ടമോടുമ്പോൾ ഉയർത്തെഴുനേറ്റ ക്രിസ്തു മുറിവേറ്റ കരങ്ങളും കുത്തിത്തുളയ്ക്കപ്പെട്ട ഹൃദയവുമായി നമുക്ക് അരികെ ഉണ്ടെന്ന കാര്യവും തിരുമേനി ഓർമിപ്പിച്ചു.
സഫ്രഗൻ മെത്രാപ്പോലീത്തയായി ചുമതലയേറ്റശേഷം ആദ്യമായി ഐപിഎല്ലിൽ പങ്കെടുക്കുന്ന തിരുമേനി ഷിക്കാഗോയിൽ നിന്നായിരുന്നു സന്ദേശം നൽകിയത്. പ്രാരംഭമായി കോർഡിനേറ്റർ സി.വി.സാമുവൽ (ഡിട്രോയിറ്റ്) ആമുഖ പ്രസംഗം നടത്തുകയും എല്ലാവരെയും വാർഷിക സമ്മേളത്തിനത്തിലേക്കു സ്വാഗതം ചെയുകയും ചെയ്തു.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മുൻ മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവകയുടെ ബിഷപ്പും ആയിരുന്ന കാലം ചെയ്ത റവ.ഡോ. കെ.ജെ.സാമുവൽ തിരുമേനിയുടെ ആകസ്മിക വിയോഗത്തിൽ അനുശോചനമറിയിച്ചുകൊണ്ടുള്ള സന്ദേശം സി.വി.സാമുവൽ വായിച്ചു.
അശരണരുടെയും പാവപ്പെട്ടവരുടെയും സ്നേഹിതനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നതുമായ തിരുമേനി ഐപിഎലിനെ സംബന്ധിച്ച് ഒരു ഉത്തമ സ്നേഹിതനും അഭ്യുദയ കാംഷിയുമായിരുന്നു. തിരുമേനിയുടെ ആകസ്മിക വിയോഗത്തിൽ ഐപിഎലിനുള്ള ദുഃഖവും അനുശോചനവും കുടുംബത്തേയും സഭ ജനങ്ങളെയും അറിയിക്കുന്നതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തിരുമേനിയോടുള്ള ആദരസൂചകമായി എല്ലാവരും ഒരു നിമിഷം എഴുന്നേറ്റുനിന്ന് മൗനമായി പ്രാർഥിക്കുകയും ചെയ്തു.
റവ.പി.എം.തോമസ്, ന്യൂയോർക്ക് പ്രാരംഭ പ്രാർഥനകൾക്കു നേതൃത്വം നൽകി. മധ്യസ്ഥ പ്രാർഥന ജോസഫ് ജോർജ് തടത്തിൽ (രാജു, ഹൂസ്റ്റൺ) നിർവഹിച്ചു. വൽസ മാത്യു, ഹൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം (ജോൺ 20: 19-29) വായിച്ചു. ഐപിഎല്ലിന് ആശംസകൾ അറിയിച്ചു. ബിഷപ്പ് സി.വി. മാത്യു, ന്യൂജഴ്സി, പാസ്റ്റർ ഡോ. എം.എസ്. സാമുവൽ, ന്യൂയോർക്ക് എന്നിവർ പ്രസംഗിച്ചു. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെയും നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപൻ ഐസക് മാർ ഫിലോക്സെനോസ് എപ്പിസ്കോപ്പയുടെയും സന്ദേശങ്ങൾ കോർഡിനേറ്റർ ടി.എ. മാത്യു, ഹൂസ്റ്റൺ വായിച്ചു.
തുടർന്ന് മുഖ്യ സന്ദേശം നൽകുന്നതിനായി യൂയാക്കിം മാർ കൂറിലോസ് തിരുമേനിയെ ക്ഷണിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി പേർ വാർഷികാ സമ്മേളനത്തിൽ പങ്കെടുത്തു. കോർഡിനേറ്റർ ടി.എ. മാത്യു നന്ദി പറഞ്ഞു. റവ. മാത്യു വർഗീസിന്റെ (ന്യൂജഴ്സി) സമാപന പ്രാർഥനയ്ക്കും യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടും വാർഷിക സമ്മേളനം സമാപിച്ചു.