ബംഗളുരു: എയര്‍ഹോസ്‌റ്റസ്‌ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍നിന്നു വീണുമരിച്ചു. കാമുകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊലക്കുറ്റത്തിന്‌ കേസെടുത്തു.

അപകടത്തിന്‌ നാല്‌ ദിവസം മുമ്പാണ്‌ അര്‍ച്ചന ധിമാന്‍ ദുബായില്‍നിന്ന്‌ ബെംഗളൂരുവിലെത്തിയത്‌. കോറമംഗലയിലെ രേണുക റസിഡന്‍സി സൊസൈറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കാമുകനായ ആദേശിനൊപ്പമാണ്‌ ഇരുപത്തിയെട്ടുകാരി താമസിച്ചിരുന്നത്‌.

നഗരത്തിലെ സോഫ്‌റ്റ്‌വെയര്‍ സ്‌ഥാപനത്തില്‍ ജോലി ചെയ്യുന്ന ടെക്കിയായ ആദേശും അര്‍ച്ചനയും ഡേറ്റിംഗ്‌ സൈറ്റിലൂടെയാണ്‌ പരിചയപ്പെട്ടത്‌. മലയാളിയാണ്‌ ആദര്‍ശ്‌. ഇരുവരും ആറ്‌ മാസമായി പ്രണയത്തിലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ വഴക്കിടാറുണ്ടായിരുന്നുവെന്ന്‌ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. അപകടദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നുവെന്നും ആദേശ്‌ പറഞ്ഞു.

അര്‍ച്ചന ബാല്‍ക്കണിയില്‍നിന്ന്‌ തെന്നി വീണെന്നും ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നാണ്‌ അറിയിച്ചതെന്നും ആദേശ്‌ പോലീസിനോട്‌ പറഞ്ഞു. എന്നാല്‍, യുവതിയുടെ മരണത്തില്‍ ആദേശിനു പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്ന്‌ പൊലീസ്‌ കൊലക്കുറ്റത്തിന്‌ കേസെടുത്തു. തുടര്‍നടപടികള്‍ക്കായി അര്‍ച്ചനയുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നു പോലീസ്‌ പറഞ്ഞു.