കൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ നടക്കുന്ന അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി സർക്കാറിനോട് നിർദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി ജോസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.

അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യാഴാഴ്ച കോടതിയെ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചത്. തുടർന്ന് ഹരജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.