വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയിലെ തമ്മിലടിക്കും 15 റൗണ്ട് നീണ്ട വോട്ടെടുപ്പിനും ശേഷം കെവിൻ മക്കാർത്തി യുഎസ് ജനപ്രതിനിധിസഭയുടെ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടു. 212-ന് എതിരെ 216 വോട്ടുകൾ നേടിയാണ് മക്കാർത്തി വിജയം സ്വന്തമാക്കിയത്.
435 അംഗ സഭയിലെ 222 സീറ്റുകൾ കൈവശമുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലെ ഗ്രൂപ്പ് വഴക്ക് മൂലമാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നീണ്ട് പോയത്. പാർട്ടിയിലെ കടുത്ത യാഥാസ്ഥിതികരുടെ കൂട്ടായ്മയായ “ഫ്രീഡം കോക്കസ്’ ഉയർത്തിയ എതിർപ്പ് മൂലം വിജയത്തിന് ആവശ്യമായ 218 വോട്ടുകളിലേക്ക് എത്താൻ മക്കാർത്തിക്ക് സാധിച്ചിരുന്നില്ല.
പാർട്ടി നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിൽ, ചെലവ്ചുരുക്കൽ അടക്കമുള്ള കോക്കസിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് മക്കാർത്തി വിജയതീരമണഞ്ഞത്. ആറ് റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ടിംഗിൽ നിന്ന് വിട്ടുനിന്നതോടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുകളുടെ എണ്ണം 216 ആയി കുറഞ്ഞു. ഇതോടെയാണ് യുഎസിലെ മൂന്നാമത്തെ വലിയ ഭരണഘടനാ പദവിയിലേക്ക് എത്താൻ മക്കാർത്തിക്ക് സാധിച്ചത്.
14-ാം റൗണ്ട് വോട്ടിംഗിനിടെ പാർട്ടിയിലെ ധാരണ മറികടന്ന മുതിർന്ന അംഗത്തിനെതിരെ റിപ്പബ്ലിക്കൻ നേതാവ് മൈക്ക് റോജേഴ്സ് കൈയേറ്റശ്രമം നടത്തിയിരുന്നു. തുടർന്ന് റോജേഴ്സിനെ സഭയിൽ നിന്ന് പുുറത്താക്കിയ ശേഷമാണ് 15-ാം റൗണ്ട് വോട്ടിംഗ് ആരംഭിച്ചത്.