കൊച്ചി: ബാലഭിക്ഷാടനമെന്ന ആരോപണം ഉന്നയിച്ച് ശിശുക്ഷേമ സമിതി ഏറ്റെടുത്ത രാജസ്ഥാൻ സ്വദേശികളായ കുട്ടികളെ മാതാപിതാക്കളുടെ പക്കൽ തിരികെ ഏൽപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ദാരിദ്ര്യം കുറ്റമല്ലെന്നും കുട്ടികൾ മാതാപിതാക്കളെ പേന വിൽപനയ്ക്ക് സഹായിക്കുന്നത് ബാലവേലയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
“കുട്ടികളുടെ സംരക്ഷണം പ്രാഥമികമായി മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്; കുട്ടികളെ കസ്റ്റഡിയിലെടുത്ത് മാതാപിതാക്കളുടെ പക്കൽ നിന്ന് മാറ്റിനിർത്താനാവില്ല’ – ഹൈക്കോടതി വ്യക്തമാക്കി.
ബാലവേലയ്ക്ക് ഇരകളായെന്ന പേരിൽ ശിശുക്ഷേമ സമിതി ഏറ്റെടുത്ത ആറും ഏഴും വയസുള്ള കുട്ടികളെ വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിച്ച് ഇവരുടെ കുടുംബങ്ങൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.