മുംബൈ: കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാൽമുട്ടിൽ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നാണ് റിപ്പോർട്ട്. മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിലാണ് പന്ത് ചികിത്സയിലുള്ളത്. വാഹനാപകടത്തിൽ താരത്തിന്റെ നെറ്റിയിലും കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച ഋഷഭ് പന്തിന് കാൽമുട്ടിന്റെ ലിഗമെന്റിനു നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നതായി ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ താരം നിരീക്ഷണത്തിലായിരിക്കും. തുടർ നടപടികൾ ഡോ. ദിൻഷാ പർദിവാലയും ബിസിസിഐ മെഡിക്കൽ സയൻസ് വിഭാഗവും തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു.
താരത്തിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നാണു വിവരം. നാലു മണിക്കൂറോളമാണു ശസ്ത്രക്രിയ നീണ്ടത്. പരിക്കിൽനിന്നു താരം പൂർണമായും മുക്തനാകാൻ ഇനിയും മാസങ്ങളെടുക്കും.