കൊൽക്കത്ത: കഴുത്തിൽ തുളച്ചുകയറിയ ശൂലം പുറത്തെടുക്കാൻ യുവാവ് യാത്ര ചെയ്തത് 65 കിലോമീറ്റർ. പശ്ചിമ ബംഗാളിലെ കല്യാണിയിൽ നിന്ന് കൊൽക്കത്തയിലുള്ള നിൽരതൻ സർക്കാർ മെഡിക്കൽ കോളേജിലേക്കാണ് യുവാവ് കഴുത്തിൽ തുളച്ചുകയറിയ ശൂലവുമായി യാത്ര നടത്തിയത്. ഭാസ്കർ റാം എന്നയാളുടെ കഴുത്തിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 150 വർഷത്തോളം പഴക്കമുള്ള ത്രിശൂലം തുളച്ചുകയറിയത്. കഴിഞ്ഞ മാസം 28 നു പുലർച്ചെയാണ് സംഭവം.

കല്യാണിയിൽ നിന്ന് 65 കിലോമീറ്റർ താണ്ടിയാണ് ഭാസ്കർ റാം ഗുരുതരാവസ്ഥയിൽ നിൽരതൻ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിയത്. ചോരയോലിച്ചെത്തിയ ഭാസ്കർ റാമിനെ കണ്ട ആശുപത്രി ജീവനക്കാർ ഭയന്നുപോയി. യുവാവ് രക്ഷപ്പെടുമോയെന്നു തന്നെ ഡോക്ടർമാർ ആദ്യം സംശയം പ്രകടിപ്പിച്ചു. എന്നാൽ പരിശോധനയിലാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്. കഴുത്തിൻ്റെ വലതുവശത്തുനിന്നും ഇടതുവശത്തേക്ക് ശൂലം തുളച്ചുകയറിയെങ്കിലും ഭാസ്കർ റാമിൻ്റെ ഒരു അവയവത്തിനു പോലും പരിക്കേറ്റിട്ടില്ല. ആന്തരികമായും കാര്യമായ പരിക്ക് ഉണ്ടായിട്ടില്ല.

അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് യുവാവിനെ വിധേയമാക്കിയാണ് ശൂലം പുറത്തെടുത്തത്. ഇഎൻടി വിഭാഗത്തിലെ ഡോ. പ്രാണബാസിസ് ബന്ധ്യോപാധ്യായയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കഴുത്തിൽ ശൂലം തുളച്ചുകയറിയെങ്കിലും ഭാസ്കർ റാം വേദനയുണ്ടെന്നു പോലും പറഞ്ഞിരുന്നില്ലെന്നും ഇത് അത്ഭുതപ്പെടുത്തുന്നുവെന്നും ഡോക്ടർമാർ പ്രതികരിച്ചു. ഇത്രയധികം ദൂരം യാത്ര ചെയ്തിട്ടും യുവാവ് ശാന്തനായി തന്നെ ഇരുന്നു. സംഭവം നടന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. യുവാവ് സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർ വ്യക്തമാക്കി. 150 വർഷത്തോളം പഴക്കമുള്ള ത്രിശൂലം വീട്ടിലെ ബലിക്കല്ലിനു സമീപമാണ് സ്ഥാപിച്ചിരുന്നത്. തലമുറകളായി കുടുംബം ത്രിശൂലത്തെ ആരാധിക്കുന്നുണ്ട്.