വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് സ്ഥാനത്തെത്തിയതില്‍ പിന്നെ ജോ ബൈഡന്‍ സൗദി സന്ദര്‍ശനം നടത്തിയിട്ടില്ല. ഇതിന് പുറമെ സൗദിയെ പരിഹസിച്ച് ബൈഡന്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ബൈഡന്റെ സൗദി സന്ദര്‍ശനത്തിന് പിന്നാലെ നിര്‍ണായകമായ തീരുമാനങ്ങള്‍ പലതും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

യമന്‍ വിഷയവും എണ്ണ ഉല്‍പ്പാദനം സംബന്ധിച്ച് ബൈഡന്‍ മുന്നോട്ടുവെച്ച കാര്യങ്ങളും സൗദി അറേബ്യ പരിഗണിച്ചതിന് പിന്നാലെയാണ് തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല. മിഡില്‍ ഈസ്റ്റ് മേഖലയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യകയുണ്ടെന്ന് മാത്രമാണ് വൈറ്റ് ഹൈസ് പ്രസ് സെക്രട്ടറി വ്യക്തമാക്കുന്നത്.

ഈ മാസം സ്‌പെയിനില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും ജര്‍മ്മനിയില്‍ നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവന്‍ ഉച്ചകോടിയിലും പങ്കെടുക്കാന്‍ ബൈഡന്‍ പദ്ധതിയിടുന്നുണ്ട്. അദ്ദേഹം ഇസ്രായേലിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജോ ബൈഡന്‍ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേറ്റ ശേഷം ജോ ബൈഡന്‍ ഇതുവരെ സൗദി അറേബ്യ സന്ദര്‍ശിക്കുകയോ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല.

എണ്ണ ഉല്‍പ്പാദനം സംബന്ധിച്ച് സൗദി അറേബ്യയുമായി ചര്‍ച്ച നടത്തിയതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ നേരത്തെ പറഞ്ഞിരുന്നു. യെമനിലെ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക പ്രചാരണത്തിനുള്ള യുഎസ് പിന്തുണ വെട്ടിക്കുറച്ചതിലും ജമാല്‍ ഖശോഗി വിഷയത്തില്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത് വിടാനുള്ള യുഎസ് തീരുമാനവും ഇറാനുമായുള്ള 2015ലെ ആണവ കരാര്‍ പുനസ്ഥാപിക്കാന്‍ യുഎസ് നടത്തിയ നീക്കവും സൗദിയെ ചൊടിപ്പിരുന്നു.