വാഷിം ഗ്ടൺ; വ്യാഴാഴ്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും വൈവിധ്യമാർന്ന വിശ്വാസങ്ങളുടെ നാടുമായ ഇന്ത്യയിൽ, ആളുകൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള അക്രമങ്ങൾ വർധിച്ചു വരുന്നത് ഞങ്ങൾ കണ്ടു. വിയറ്റ്നാമിൽ ആകട്ടെ രജിസ്റ്റർ ചെയ്യാത്ത മതസമൂഹങ്ങളിലെ അംഗങ്ങളെ അധികാരികൾ ഉപദ്രവിച്ചുകൊണ്ട് ഇരിക്കുകയാണ്. നൈജീരിയയിൽ ചില വിശ്വാസികൾക്ക് നേരെ സർക്കാർ തന്നെ മതനിന്ദ നിയമങ്ങൾ ഉപയോ ഗിക്കുന്നു.” എന്നും ബ്ലിങ്കെൻ പറഞ്ഞു. ലോകത്ത് ആകെമാനം ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടുകൊണ്ട് ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ലോകമെമ്പാടുമുള്ള മത സ്വാതന്ത്ര്യത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് നിലകൊള്ളുന്നത് തുടരും. മത സ്വാതന്ത്ര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിവിധ സർക്കാരുകൾ, ബഹുമുഖ സംഘടനകൾ, സിവിൽ സമൂഹം എന്നിവയ്‌ക്കൊപ്പം ഞങ്ങൾ പ്രവർത്തിക്കുന്നത് തുടരും. എല്ലാ ആളുകൾക്കും അവർക്ക് വിശ്വാസമുള്ള ആത്മീയ പാരമ്പര്യം പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ജോലി.” ബ്ലിങ്കെൻ പറഞ്ഞു. ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുട സിദ്ധാന്തത്തിന് നിരക്കാത്തതിനാൽ മതങ്ങൾക്കെതിരെ ഇവർ അക്രമം നടത്തുകയാണ്. ഇവിടത്തെ ബുദ്ധ, ക്രിസ്ത്യൻ, ഇസ്ലാമിക, താവോയിസ്റ്റ് ആരാധനാലയങ്ങൾ തകർത്തുകൊണ്ട് ഇരിക്കുകയാണെന്നും. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും തൊഴിലിനും പാർപ്പിടത്തിനും ചൈനീസ് സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കീഴിൽ മത സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്. അവർ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നേടുന്നതിനും ജോലി ചെയ്യുന്നതിനും സമൂഹത്തിൽ ഇടപഴകുന്നതിനുമുള്ള അടിസ്ഥാന അവകാശങ്ങളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം മത ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് ഷിയ ഹസാരകൾക്കെതിരെ ഐഎസ്ഐഎസ്- കെ കൂടുതൽ അക്രമാസക്തമായ ആക്രമണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനിൽ, മതനിന്ദ ആരോപിച്ച് കുറഞ്ഞത് 16 വ്യക്തികളെയെങ്കിലും 2021 ൽ അവിടത്തെ വിവിധ കോടതികൾ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട് എന്നാൽ ഈ ശിക്ഷകളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും ബ്ലിങ്കെൻ പറഞ്ഞു.