കൽപ്പറ്റ: രാജ്യത്ത് ഹിന്ദുക്കളുടെ ഭരണം വേണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ചരിത്രം രേഖപ്പെടുത്തുന്ന പ്രസംഗത്തിലൂടെ കോണ്‍ഗ്രസിനെയും അതിന്റെ പാരന്പര്യത്തെയും അപമാനിക്കുകയാണ് രാഹുൽ ചെയ്തത്.
സിപിഎം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാർ ആശയം മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുകയാണ് രാഹുൽ ചെയ്തത്. രാഹുൽ പറഞ്ഞത് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുകയാണെങ്കിൽ മൻമോഹൻസിംഗിനും ജവഹർലാൽ നെഹ്റുവിന് പോലും പ്രധാനമന്ത്രിയാകാൻ കഴിയില്ലായിരുന്നു.
കാരണം താനൊരു ഹിന്ദുവല്ലെന്ന് നെഹ്റു പറഞ്ഞിരുന്നു. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി നിലകൊള്ളുന്ന ബിജെപിയെ നേരിടാൻ ഹിന്ദുരാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നത് ലജ്ജാകരമാണ്.
മതം ഇന്ത്യയുടെ ഭരണത്തിലേറാനുള്ള മാനദണ്ഡമല്ല. ദൈവനാമത്തിലും ദൃഢപ്രതിജ്ഞയിലൂടെയും സത്യപ്രതിജ്ഞ ചെയ്യാൻ അവകാശമുള്ള രാജ്യമാണ് ഇന്ത്യ. ഭരണഘടന അത് അനുവദിക്കുന്നുണ്ടെന്നും ബേബി പറഞ്ഞു