ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളാണ് എംഎസ് ധോണി. നായകനെന്ന നിലയില്‍ മാത്രമല്ല പല നിര്‍ണായക ഘട്ടങ്ങളിലും വെടിക്കെട്ട് പ്രകടനവുമായി ടീമിനെ വിജയത്തിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തിന് മുകളിലായി ക്രീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോണിയുടെ അഭാവം ഇന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ വ്യക്തമാണ്. അതേസമയം ദേശീയ ക്രിക്കറ്റ് ടീമിന്റെ എംഎസ് ധോണിയാണ് രോഹിത് ശര്‍മ്മയെന്ന് സുരേഷ് റെയ്ന അഭിപ്രായപ്പെട്ടു.

ധോണിയെപോലെ തന്നെ ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയും ഒരു നേതാവിനെ പോലെ യുവതാരങ്ങളെപോലും കേള്‍ക്കുന്ന വ്യക്തിയാണ്. ഡ്രസിങ് റൂമില്‍ എല്ലാവരോടും സംവധിക്കാനും രോഹിത് ശ്രമിക്കാറുണ്ടെന്നും റെയ്ന പറഞ്ഞു. ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രോഹിത് വളരെ ശാന്തനാണ്, കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നയാള്‍. കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു, മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഒരു ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിക്കുമ്ബോള്‍, അതേ സമയം, ഡ്രസ്സിംഗ്-റൂം അന്തരീക്ഷത്തെ അദ്ദേഹം ബഹുമാനിക്കുന്നു,” റെയ്ന പറഞ്ഞു.

“രോഹിത് നയിക്കുമ്ബോള്‍ അദ്ദേഹത്തിന് എല്ലാവരും നായകന്മാരാണ്. ബംഗ്ലാദേശില്‍ ഇന്ത്യ ഏഷ്യ കപ്പ് ജയിക്കുമ്ബോള്‍ ഞാന്‍ അദ്ദേഹത്തിന് കീഴില്‍ കളിച്ചിട്ടുണ്ട്. ഷാര്‍ദുല്‍ ഠാക്കൂറും വാഷിങ്ടണ്‍ സുന്ദറും ചാഹലുമുള്‍പ്പെടുന്ന യുവതാരങ്ങള്‍ക്ക് അദ്ദേഹം എങ്ങനെയാണ് ആത്മവിശ്വാസം നല്‍കുന്നതെന്ന് ഞാന്‍ കണ്ടതാണ്.” റെയ്ന വ്യക്തമാക്കി.

എംഎസ് ധോണിയേക്കാള്‍ കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. ഇരുവരും സമാന സ്വഭാവക്കാരാണെന്നും ക്യാപ്റ്റന്‍മാരെന്ന നിലയില്‍ ഇരുവരും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ക്യാപ്റ്റന്‍ ശ്രദ്ധിക്കുമ്ബോള്‍, നിങ്ങള്‍ക്ക് ധാരാളം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും, കളിക്കാരുടെ മാനസിക വശങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാനാകുമെന്നും റെയ്ന പറഞ്ഞു.