ഇടുക്കി : വീട് ബാങ്ക് ജപ്തി ചെയ്യുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ് ഷീബ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് ജപ്തി നടപടിക്കിടെ ഷീബ ആത്മഹത്യ ശ്രമം നടത്തിയത്. കോടതി വിധിയെത്തുടര്‍ന്നാണ് ബാങ്ക് ജീവനക്കാര്‍ ജപ്തിക്കെത്തിയത്. പോലീസിന്റെ സംരക്ഷണയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഷീബ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

വീടിന്റെ പഴയ ഉടമയാണ് നെടുങ്കണ്ടത്തുള്ള ഷെഡ്യൂള്‍ഡ് ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നത്. വായ്പ നിലനിര്‍ത്തിയാണ് ഷീബ ഈ സ്ഥലം വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശസഹിതം 36 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ബാങ്ക് നോട്ടീസ് നല്‍കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് ബാങ്ക് ജപ്തി നടപടികള്‍ക്കായി എത്തിയത്. ആദ്യ തവണ എത്തിയപ്പോഴും ഷീബ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്.ഐ. ബിനോയി എബ്രഹാം), വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി.അമ്ബിളി എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു.അമ്ബിളി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.