ന്യൂഡല്‍ഹി: 2029 മുതല്‍ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം പുതിയ കാര്യമല്ല. രണ്ട് പതിറ്റാണ്ടുകളായി ഈ രാജ്യത്ത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടന്നു.1971 ല്‍ ഇന്ദിരാഗാന്ധി ഇടക്കാല തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തപ്പോഴാണ് പ്രശ്നം ഉണ്ടായത്. ഇത് രാജ്യത്ത് തിരഞ്ഞെടുപ്പ് ഷെഡ്യൂളുകളുടെ പൊരുത്തക്കേടിലേക്ക് നയിച്ചു.

സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമോയെന്ന് പൊതുജനങ്ങള്‍ തീരുമാനിക്കണമെന്നും അദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുമായും ജഡ്ജിമാരുമായും നിയമ വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദേശിച്ചു. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ അടുത്ത അഞ്ച് വര്‍ഷം രാജ്യത്തിന്റെ വികസനത്തിന് വേണ്ടി നീക്കിവെക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചുവെന്നും അമിത് ഷാ പറഞ്ഞു.