പ്രസിദ്ധ പാചക സെലിബ്രിറ്റിയായ ഷെഫ് പിള്ളയുടെ റെസ്‌റ്റോറന്റ് ഔട്ട്‌ലറ്റിനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവേല്‍. ബെംഗളൂരുവിലെ ഷെഫ് പിള്ളയുടെ റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റന്നും സുഹൃത്തായ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നുമാണ് മാത്യു വെളിപ്പെടുത്തിയിരിക്കുന്നത്. റസ്‌റ്റോറന്റിലെ ഭക്ഷണം നിലവാരം ഇല്ലാത്തതും പഴകിയതുമാണെന്ന് ഇദേഹം വ്യക്തമാക്കി.

ഇക്കാര്യമെല്ലാം തുറന്ന് പറഞ്ഞ് അദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അദേഹത്തിന്റെ ഫേസ്ബുക്കിലെ പ്രസക്ത ഭാഗങ്ങള്‍…

ഷെഫ് പിള്ള കേരളത്തിലെ വലിയ സെലിബ്രിറ്റിയാണ്, ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആഹാരം ഉണ്ടാക്കിക്കൊടുത്ത് ദേശീയ പ്രശംസ പിടിച്ചുപറ്റുവാന്‍ ശ്രമിച്ചു, അദ്ദേഹത്തിന് വളരെയധികം റസ്റ്റോറന്റുകള്‍ ഉണ്ട്, കാരണം അദ്ദേഹം കേരളത്തിലെ വലിയൊരു ബ്രാന്‍ഡ് ആണ്, അദ്ദേഹത്തിന്റെ നിര്‍വാണ ഫിഷ് കറി ലോകപ്രശസ്തമാണെന്നാണ് പലരും എന്നോട് പറഞ്ഞത്, ഞാന്‍ ഇങ്ങനെ ബ്രാന്‍ഡ് നോക്കി ആഹാരം കഴിക്കാന്‍ പോകുന്ന കൂട്ടത്തില്‍ ഒരാള്‍ അല്ല, വലിയ റെസ്റ്റോറന്റ് ആകണമെന്നില്ല നല്ല ആഹാരം കിട്ടുന്ന എവിടെയും ഞാന്‍ പോയി ആഹാരം കഴിക്കും.

പക്ഷേ ഇന്നലെ വിഷു 1, എന്റെ രണ്ടു സുഹൃത്തുക്കള്‍ പറഞ്ഞു നമുക്ക് പിള്ളയുടെ റസ്റ്റോറന്റില്‍ പോയി ആഹാരം കഴിക്കാം നല്ല സദ്യയാണ് എന്ന് കേട്ടിട്ടുണ്ട്, അപ്പോള്‍ കൂടെയുള്ള സുഹൃത്തുക്കള്‍ തന്നെ ഇത് ബുക്ക് ചെയ്തു, കറക്റ്റ് ഉച്ച സമയം ഒന്നരയ്ക്ക് അവിടെ എത്തി. സദ്യ കിട്ടിയത് 2:30 മണിക്ക്. ബാംഗ്ലൂര്‍ ബ്രിഗേഡ് റോഡിലുള്ള ചെഫ് പിള്ളയുടെ റസ്റ്റോറന്റില്‍, ആദ്യം ഇല കൊണ്ടുവച്ചു എന്റെ ജീവിതത്തില്‍ ഇത്രമാത്രം അലമ്പായ സര്‍വീസ് കണ്ടിട്ടില്ല. വലിയ ആള്‍ക്കൂട്ടം ഒന്നും അവിടെയില്ല, വലിയ അലമ്പ് തറ ഫോര്‍മാലിറ്റീസ്.

ആഹാരത്തെ പറ്റി പറയാം നമ്മുടെ നാട്ടിലൊക്കെ 200, 250 രൂപയ്ക്ക് ഒരു സാധാരണ റസ്റ്റോറന്റില്‍ പോയി കഴിക്കുന്ന ഉച്ച ആഹാരം അതിന്റെ പകുതി പോലും ക്വാളിറ്റി ഇല്ലാത്ത വെറും തറ സാധനമാണ് ഈ റസ്റ്റോറന്റില്‍ അവര്‍ വിളമ്പിയത്. അത് അവിടെ വെച്ച് തന്നെ ഞാന്‍ അവരോട് പറഞ്ഞു. ഇനി പായസത്തിന്റെ കാര്യം എടുക്കാം ഞാനത് കഴിച്ചില്ല എന്റെ കൂടെ വന്ന സുഹൃത്ത് അത് കഴിച്ചു അവന്‍ അപ്പോള്‍ തന്നെ പറഞ്ഞു ഇത് പുളിച്ച പായസമാണ്.

ആ സുഹൃത്തിനെ ഇന്നലെ രാത്രി മുതല്‍ വയറുവേദന, ശര്‍ദില്‍ കൂടെ പനിയും , ഇപ്പോള്‍ വൈകിട്ട് അവന്‍ എന്നെ വിളിച്ചുപറഞ്ഞു ഫുഡ് പോയ്‌സണ്‍ ആണ് സെന്റ് ഫിലോമിന ആശുപത്രിയില്‍ അഡ്മിറ്റ് കൂടിയാണ്, ഷെഫ് പിള്ളയുടെ മുന്തിയ ബ്രാന്‍ഡില്‍ പോയി കഴിച്ചതിന്റെ ഗുണം, മൂന്നുപേര്‍ ആഹാരം കഴിച്ചപ്പോള്‍ അതിന്റെ ബില്ല് (കേരള സദ്യ) 3562 രൂപ മാത്രം, ആശുപത്രിയുടെ ബില്ല് പിന്നാലെ വരുമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.