പത്തനംതിട്ട: വിവാഹത്തിനു മദ്യപിച്ചെത്തി മണ്ഡപത്തില്‍ പ്രശ്‌നമുണ്ടാക്കിയ വരനെ അതേ വേഷത്തില്‍ തന്നെ പൊക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ വരനെ വിവാഹം കഴിക്കുന്നതില്‍ നിന്നും വധു പിന്മാറിയതോടെ വിവാഹവും മുടങ്ങി. തടിയൂരില്‍ കഴിഞ്ഞദിവസമാണു നാടകീയ സംഭവം നടന്നത്.

വിവാഹത്തിനായി പള്ളിമുറ്റത്തെത്തിയ വരന്‍ അടിച്ചുപൂസായതിനെ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങാന്‍ പോലും പാടുപെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പുറത്തിറങ്ങിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചുവെന്നും ഇതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്നുമാണ് വിവരം.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരന്‍ പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി വരനെതിരെ പൊലീസ് കേസെടുത്തു. വൈദ്യപരിശോധനയിലും മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരന്‍. രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു. ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയില്‍ ഇരുകൂട്ടരും പിരിഞ്ഞു.