ദില്ലി കൊലപാതകത്തിൽ പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം. സംഭവത്തിന് ശേഷം മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്കാണ്. ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നിർണ്ണായകമായി. ആറംഗ പ്രത്യേക സംഘമാണ് സാഹലിനെ പിടികൂടിയത്.  പതിനാറുകാരിയെ ഇരുപതോളം തവണ കുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താൻ ആണ് പൊലീസ് ശ്രമം. സാഹിൽ ലഹരിക്ക് അടിമയോ എന്നും പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗത്തിന് ശേഷമാണോ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. 

അതേസമയം ദില്ലിയിലെ അതിക്രൂരമായ കൊലപാതകം ലൗ ജിഹാദ് കൊലപാതകമെന്ന് ബിജെപി ആരോപിച്ചു. ആസൂത്രിതമായ കൊലപാതകമെന്നാണ് ബിജെപി ദില്ലി അധ്യക്ഷൻ വിരേന്ദർ സച്ച്ദേവയുടെ പ്രതികരണം. ‘ലൗ ജിഹാദിനെ ക്രമസമാധാന പ്രശ്നമാക്കി എ എ പി ചിത്രീകരിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.