സംസ്ഥാനത്ത് പെരുകുന്ന മനുഷ്യ-മൃഗ സംഘർഷത്തിൽ സർക്കാരിന്റെ നിലപാടിനെ നിശിതമായി വിമർശിച്ച് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. ഇടുക്കി കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാട്ടുമൃഗങ്ങൾക്ക് വോട്ടവകാശമില്ലെന്ന് സംസ്ഥാന സർക്കാർ ഓർമ്മിക്കണമെന്ന് ബിഷപ്പ് താക്കീത് നൽകി. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പെരുകുമ്പോൾ അവയെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എരുമേലിക്കടുത്ത് കാനമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. ജനങ്ങളുടെ ഭീതിയെ നിസ്സാരവൽക്കരിക്കാനാണ് വനംമന്ത്രി ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. കാട്ടുപോത്തിന്റെത് ‘ഫ്രണ്ട്‌ലി ഇടപെടൽ’ ആണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

കാട്ടുപോത്ത് സാധാരണമായി ജനങ്ങളെ ആക്രമിക്കാറില്ല. അസാധാരണ സംഭവമായതു കൊണ്ടാണ് മുൻകരുതലെടുക്കാൻ കഴിയാതെ പോയതെന്നും അദ്ദേഹം പറയുകയുണ്ടായി. വനംമന്ത്രിയുടെ ഈ നിലപാടിനെതിരെ മലയോരമേഖലയിൽ പ്രതിഷേധം കനക്കുകയാണ്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിലും പ്രതിഷേധമുണ്ട്.

നഗരവാസികളായ പരിസ്ഥിതിവാദികൾ കേരളത്തിന്റെ കാർഷിക വ്യവസ്ഥിതിക്ക് വലിയ സംഭാവന നൽകുന്ന മലയോരജനതയെ ഒറ്റപ്പെടുത്തുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് കിഫ അടക്കമുള്ള സംഘടനകൾ ആരോപിക്കുന്നു. വന്യമൃഗ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് സ്ഥാപിക്കുന്ന കണക്കുകൾ മുമ്പോട്ടുവെച്ചാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ സംസാരിച്ചത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 735 പേരാണ് കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടതെന്ന് വനംവകുപ്പിന്റെ തന്നെ കണക്കുകൾ പറയുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 ജൂണിനും 2022 ഡിസംബറിനും ഇടയിലുള്ള ഒന്നരവർഷത്തിനിടയിൽ 121 പേരെ കാട്ടുമൃഗങ്ങൾ കൊലപ്പെടുത്തി. “ആരാണിതിന് ഉത്തരവാദി? അവരെല്ലാം കൊല്ലപ്പെട്ടത് കാട്ടിനകത്തു കയറി പ്രശ്നമുണ്ടാക്കിയിട്ടാണോ?” ബിഷപ്പ് ചോദിച്ചു.

“സർക്കാരും ബന്ധപ്പെട്ട മറ്റുള്ളവരും ഒരു കാര്യം മനസ്സിലാക്കണം. കാട്ടുപോത്തിന് വോട്ടവകാശമില്ല. കാട്ടുപോത്ത് നിയമസഭയിലോ പാർട്ടി ഓഫീസിലോ കയറിയാൽ നിങ്ങളിങ്ങനെ മിണ്ടാതിരിക്കുമോ?” ബിഷപ്പ് ബിഷപ്പ് മാർ ജോസ് പുളിക്കൽ ചോദിച്ചു. രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരുമെല്ലാം വന്യമൃഗങ്ങളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യരെ സംരക്ഷിക്കാൻ അവരൊന്നും ചെയ്യുന്നില്ല. അസംബ്ലിയിലേക്കോ പാർട്ടി ഓഫീസിലേക്കോ കാട്ടുപോത്ത് കയറിയിരുന്നെങ്കിൽ ആ നിമിഷം അതിനെ അവർ വെടിവെച്ചിടുമായിരുന്നില്ലേയെന്നും ബിഷപ്പ് ചോദിച്ചു.

ഇതിനിടെ കാട്ടുപോത്ത് ആക്രമിക്കില്ലെന്ന വനംമന്ത്രിയുടെ വിചിത്ര പ്രസ്താവനയ്ക്ക് മറുപടിയുമായി സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളെത്തി. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നടന്ന കാട്ടുപോത്ത് ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. വേട്ടക്കാരുടെ സാന്നിധ്യം മൂലമാണ് കാട്ടുപോത്തുകൾ നാട്ടിലേക്കിറങ്ങുന്നത് എന്ന പ്രചാരണം പരിസ്ഥിതിവാദികൾ ശക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് കൃഷി, വാറ്റുചാരായം തുടങ്ങിയ കാട്ടിലെ മനുഷ്യ ഇടപെടലുകളും കാട്ടുപോത്തുകളെ നാട്ടിലേക്കെത്തിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പരിസ്ഥിതിവാദികൾ അവകാശപ്പെടുന്നത്.

അതെസമയം, കഴിഞ്ഞദിവസവും കാട്ടുപോത്തിന്റെ ആക്രമണങ്ങൾ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു. ചിറ്റാരിപ്പറമ്പിൽ റോഡിലിറങ്ങിയ കാട്ടുപോത്തുകൾക്കിടയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. കടയ്ക്കൽ, ആയൂർ മേഖലകളിൽ ഭീതി പരത്തിയ കാട്ടുപോത്ത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. നാലു ദിവസത്തോളം പ്രദേശത്ത് ഭീതി പരത്തിയ കാട്ടുപോത്ത് ഒടുവിൽ തിരിച്ച് കാട്ടിൽ കേറിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആയൂരിലാണ് കഴിഞ്ഞ വ്യാഴാഴ്ച പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസിനെ കാട്ടുപോത്ത് കുത്തി കൊലപ്പെടുത്തിയത്.

ഇടമുളയ്ക്കൽ, ഇട്ടിവ, ചടയമംഗലം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയ കാട്ടുപോത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമത്തിനൊടുവിൽ കാട്ടിലേക്ക് തിരിച്ചുകേറി.