ചെന്നൈ കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിയെ ആറംഗ അക്രമിസംഘം അതിക്രൂരമായി പീഡിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. സുഹൃത്തുമൊന്നിച്ചു സംസാരിച്ചിരിക്കെ അക്രമികൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പെംകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ആറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾക്ക് പരിക്കേറ്റു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ഒപ്പം പഠിക്കുന്ന ആണ്‍സൂഹൃത്തുമൊന്നിച്ച് ബെംഗളുരു-പുതുച്ചേരി ദേശീയപാതയിലെ കാഞ്ചിപുരം ഔട്ടര്‍ റിങ് റോഡിനോടു ചേര്‍ന്നുള്ള പ്രദേശത്ത് പെൺകുട്ടി എത്തിയത്. ഇവിടെ മദ്യപിച്ചിരിക്കുകയായിരുന്ന സംഘം ഇരുവരെയും വളഞ്ഞു. ആണ്‍കുട്ടിയെ അടിച്ചുവീഴ്ത്തി കെട്ടിയിട്ടു. കത്തികാട്ടി ആറുപേരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട ആണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണു സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെ കാഞ്ചീപുരം‍ സെവിലിമേട് സ്വദേശികളായ മണികണ്ഠന്‍, വിമല്‍കുമാര്‍, വിഗ്നേഷ്, ശിവകുമാര്‍, തെന്നരസ് എന്നിവരെ ഇന്നലെ രാത്രിപൊലീസ് പിടികൂടിയത്. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾക്ക് കൈക്കും കാലിനും പരിക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ പ്രദേശത്ത് എത്തുന്ന കമിതാക്കളെ ആക്രമിച്ച് പെണ്‍കുട്ടിളെ ബലാത്സംഗം ചെയ്യുന്നതു പതിവാക്കിയവരാണ് അറസ്റ്റിലായതെന്നു പൊലീസ് അറിയിച്ചു. ഇത്തരം പത്തിലധികം പെൺകുട്ടികളെ ആക്രമിച്ച സംഘമാണ് പിടിയിലായത്. ‍ ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.