ഗുവാഹാട്ടി: തീപാറുന്ന പന്തുകളാണ് ഉമ്രാൻ മാലിക് എന്ന ഇന്ത്യൻ പേസറെ വേറിട്ടുനിർത്തുന്നത്. ക്രിക്കറ്റ് ലോകം ഉമ്രാനെ ശ്രദ്ധിച്ചുതുടങ്ങുന്നതും വേഗതയേറിയ പന്തുകൾ കൊണ്ടാണ്. ഐപിഎല്ലിലും അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലും വേഗതയേറിയ പന്തുകൾകൊണ്ട് ഉമ്രാൻ മാലിക് ചരിത്രം രചിച്ചുകഴിഞ്ഞു.

വീണ്ടും ഉമ്രാൻ മാലിക് പുതുചരിത്രമെഴുതുകയാണ്. ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലാണ് തീപാറുന്ന പന്തുകളുമായി ഉമ്രാൻ വാർത്തകളിലിടം നേടുന്നത്. ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളറായി നേരത്തേ തന്നെ മാറിയ ഉമ്രാൻ തന്റെ തന്നെ റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരേ 14-ാം ഓവറിലെ നാലാം പന്തിൽ മണിക്കൂറിൽ 156 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാണ് താരം റെക്കോർഡിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വേഗതയേറിയ ബൗളിങ് സ്പെല്ലാണിത്.

നേരത്തേ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 യിലാണ് വേഗതയേറിയ ഇന്ത്യൻ ബൗളറായി ഉമ്രാൻ മാറിയത്. മണിക്കൂറിൽ 155 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ താരം ജസ്പ്രിത് ബുംറയുടെ റെക്കോർഡാണ് മറികടന്നത്. മണിക്കൂറിൽ 153.3 വേഗതയിൽ പന്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയാണ് പട്ടികയിൽ മൂന്നാമത്.

ഐപിഎല്ലിലെ ഒരു ഇന്ത്യൻ പേസറുടെ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാന്റെ പേരിലാണ്. 2022 ഐപിഎല്ലിൽ ഡൽഹിക്കെതിരേ സൺറൈസസ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോഴാണ് ഉമ്രാൻ ചരിത്രം കുറിച്ചത്. മണിക്കൂറിൽ 156.9 കിലോമീറ്റർ വേഗതയിലാണ് അന്ന് ഉമ്രാൻ പന്തെറിഞ്ഞത്. 2022 ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പന്തായിരുന്നു അത്.