ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക്, സർക്കാർ ഡിവൈസുകളിൽ ഉപയോഗിക്കുന്നതിൽ നിന്നും ജീവനക്കാരെ വിലക്കുന്ന ബിൽ യുഎസ് സെനറ്റ് പാസാക്കി.  സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളിൽ നിന്നും ടിക് ടോക്ക് വിലക്കുന്നതിനുള്ള ബില്ലാണ് സെനറ്റിൽ പാസായിരിക്കുന്നത്. യുഎസ് സെനറ്റർ മാർക്കോ റൂബിയോയാണ് ബില്ല് സെനറ്റിൽ അവതരിപ്പിച്ചത്. ദേശീയ സുരക്ഷാ ഭീഷണി നിലനിൽക്കുന്നുവെന്ന് കാണിച്ചാണ് ടിക് ടോക്കിനെതിരെയുള്ള വിലക്ക്. പ്രസിഡന്റ് ജോ ബൈഡന്റെ അംഗീകാരത്തിനായി പോകുന്നതിന് മുമ്പ് ബില്ലിന് യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. 

ബെയ്ജിംഗിന്റെ നിയന്ത്രണത്തിലുള്ള ടിക് ടോക്ക് നിരോധിക്കേണ്ട സമയമാണിതെന്ന്, റൂബിയോ പറഞ്ഞു. ടിക് ടോക്കിന്റെ ഭീഷണിയിൽ നിന്ന് അമേരിക്കൻ ജനതയെ സംരക്ഷിക്കാൻ ബൈഡൻ ഭരണകൂടം ഇതുവരെ ഒരു നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.ByteDance-ന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്  സർക്കാർ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളിൽ നിന്ന് വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന ആശങ്ക ഉയർന്നിരുന്നു. 

ചൈനീസ് നിയമം അനുസരിച്ച് ടിക് ടോക്കിന്റെ മാതൃ കമ്പനി ഉപയോക്താക്കളുടെ ഡാറ്റ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് സമർപ്പിക്കണം. ഇത് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. ഉപയോക്താക്കളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ചൈന ആപ്പ് ഉപയോഗിക്കുമെന്ന് കഴിഞ്ഞ മാസം എഫ്ബിഐ മേധാവി ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

2020 ഓഗസ്റ്റിലെ സെനറ്റ് സർക്കാർ ഉപകരണങ്ങളിൽ നിന്ന് ടിക് ടോക്കിനെ നെ തടയുന്നതിനുള്ള നിയമനിർമ്മാണം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ബില്ലിന്റെ സ്‌പോൺസറായ റിപ്പബ്ലിക്കൻ സെനറ്റർ ജോഷ് ഹാവ്ലി 2021-ൽ ഇത് നിയമനിർമ്മാണത്തിൽ വീണ്ടും അവതരിപ്പിച്ചു. അമേരിക്കയുടെ നീക്കത്തിൽ പ്രതികരണവുമായി ടിക് ടോക്ക് എത്തിയിരുന്നു. 

അടിസ്ഥാന രഹിതമായ ആശങ്കകളാണ് നിലവിൽ ഉള്ളതെന്ന് കമ്പനി പറഞ്ഞു. വ്യാജ പ്രചാരണങ്ങളെ അടിസ്ഥാനമാക്കി നയങ്ങൾ നടപ്പിലാക്കുന്നതിൽ നിരാശരാണെന്നും ടിക് ടോക്ക് വ്യക്തമാക്കി. ടെക്‌സാസ്, മേരിലാൻഡ്, സൗത്ത് ഡക്കോട്ട എന്നീ സംസ്ഥാനങ്ങളും സർക്കാർ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളിൽ നിന്നും നീക്കിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി ടിക് ടോക്ക് എത്തിയത്.