ശബരിമലയിലെ സ്ഥിതി വിലയിരുത്താൻ പമ്പയിൽ ചേർന്ന് അവലോകന യോഗത്തിൽ കെഎസ്ആർടിസിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കെഎസ്ആർടിസി അധിക ചാർജ് വാങ്ങുമ്പോൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സീറ്റ് കപ്പാസിറ്റിയിൽ കൂടുതൽ തീർത്ഥാടകരെ ബസിൽ കൊണ്ടുപോകരുത്.

സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങൾ ശബരിമലയിൽ സർവീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ എല്ലാ വർഷവും പുതിയ ബസുകൾ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകൾ കിട്ടിയിട്ടില്ലെന്നും കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.

അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ പതിനെട്ടാംപടിയുടെ നിയന്ത്രണം ദേവസ്വം ബോർഡ് ഏറ്റെടുത്തു കൊള്ളാൻ എഡിജിപി എംആർ അജിത്കുമാർ പറഞ്ഞു. അവലോകന യോഗത്തിലാണ് എഡിജിപി ഇത് പറഞ്ഞത്. പരിചയക്കുറവുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന ദേവസ്വം ബോർഡിന്റെ ആരോപണത്തോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ താനത് തമാശയായി പറഞ്ഞതാണെന്ന് തിരുത്തി എഡിജിപി പിന്നീട് രംഗത്ത് വന്നു.