തിരുവനന്തപുരം: ശബരിമല തീർഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീർഥാടക ബാഹുല്യം സർക്കാരിനും ദേവസ്വം ബോർഡിനും തിരിച്ചറിയാൻ കഴിയാതെപോയത് ഗുരുതരമായ വീഴ്ചയാണെന്നും സതീശൻ പറഞ്ഞു.
കോവിഡിന് ശേഷം തീർഥാടകർ വർധിക്കുമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും തിരിച്ചറിയാൻ കഴിയാത്തത് വീഴ്ചയാണ്. ഇക്കാര്യങ്ങൾ പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അലംഭാവം കാട്ടി.
നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. തീർഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ പൂർണ നിയന്ത്രണം നൽകണം.
ഇത്തവണത്തെ ശബരിമല തീർഥാടനത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടിട്ടില്ല. തീർഥാടകരുടെയും ഭക്തജനങ്ങളുടെയും ആശങ്ക സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.