ന്യൂഡൽഹി: കനത്ത തോൽവിയിലും ചിരിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഒരു വശത്ത്, തുടർവിജയങ്ങളിൽ മതിമറന്ന് ആനന്ദിക്കുന്ന ബിജെപി മറുവശത്ത്. ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമായ ശേഷമുള്ള രാഷ്ട്രീയ അന്തരീക്ഷം ഈ രീതിയിലാണ്.
മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ 1985-ലെ തെരഞ്ഞെടുപ്പിൽ 149 സീറ്റ് നേടിയ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റിക്കാർഡ് കടപുഴക്കിയാണ് ബിജെപി ഗുജറാത്തിൽ തുടർച്ചയായ എട്ടാം വിജയം നേടിയത്.
157 സീറ്റുമായി സംസ്ഥാനത്തെ എല്ലാ മേഖലകളിലും ആധിപത്യം ഉറപ്പിച്ചാണ് ബിജെപി അധികാരത്തിൽ തുടരുന്നത്. പട്ടേൽ സമുദായ പ്രക്ഷോഭത്തിന്റെ ബലത്തിൽ 2017-ൽ 77 സീറ്റ് നേടിയ കോൺഗ്രസ് 16 സീറ്റിലേക്ക് കൂപ്പുകുത്തി.
എഐസിസി ആസ്ഥാനം മറ്റൊരു ശോകമൂകമായ വോട്ടെണ്ണൽ ദിനത്തിന് സാക്ഷിയാകുമെന്ന് തോന്നിപ്പിച്ച വേളയിലാണ് ഹിമാചൽ പ്രദേശ് “കൈ പിടിച്ചത്.’ ദേവഭൂമിയിലെ വോട്ടർമാർ 39 സീറ്റ് നൽകി അനുഗ്രഹിച്ചതോടെ രണ്ടിലേറെ സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടി എന്ന ഖ്യാതി കോൺഗ്രസ് നേടി.
26 സീറ്റ് നേടിയ ബിജെപി, സ്ഥിരം തന്ത്രങ്ങൾ ഉപയോഗിച്ച് ഭരണം പിടിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന സ്ഥിരം ജയപ്രഖ്യാപന വാചകം കോൺഗ്രസ് നേതാക്കൾ ഉയർത്തിക്കഴിഞ്ഞു. സ്വതന്ത്രരായി വിജയിച്ച മൂന്ന് സ്ഥാനാർഥികളെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.
അരാഷ്ട്രീയവാദികൾ, വോട്ട് വിഭജിക്കുന്നവർ എന്നീ പതിവ് ആരോപണങ്ങൾ നേരിടുന്ന ആം ആദ്മി പാർട്ടി 12.86 ശതമാനം വോട്ടും നാല് സീറ്റും നേടി കരുത്ത് അറിയിച്ചതോടെയാണ് ഗുജറാത്തിൽ കോൺഗ്രസ് നിലംപരിശായത്.
41.44 ശതമാനം വോട്ടിൽ നിന്ന് 27.31 ശതമാനം വോട്ടർ പിന്തുണയിലേക്ക് വീണ കോൺഗ്രസിന് ബിജെപിയുടെ സോഷ്യൽ എൻജിനിയറിംഗ് – ഹിന്ദുത്വ നീക്കങ്ങൾക്ക് മറുതന്ത്രം ഉറപ്പാക്കാൻ സാധിച്ചില്ല.
അഞ്ച് വർഷം കൂടുമ്പോൾ സർക്കാരിനെ മാറ്റുന്ന പതിവുള്ള ഹിമാചലിൽ, അഗ്നിപഥ് പദ്ധതിക്കെതിരായ പ്രചരണവും പഴയ പെൻഷൻ സ്കീം തിരികെ കൊണ്ടുവരുമെന്ന അവകാശവാദവും കോൺഗ്രസിനെ തുണച്ചു. ആം ആദ്മി പാർട്ടി ഗുജറാത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സംസ്ഥാനത്തെ ദ്വിമുഖ പോരാട്ടത്തിൽ മൂന്നാം മുന്നണിക്കുള്ള സാധ്യത നേരത്തെ തന്നെ അവസാനിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വടക്കോട്ട് കടക്കുന്പോൾ പാർട്ടി പൂർണമായി താഴേക്ക് വീഴുന്ന പരതിസ്ഥിതി ഒഴിവാക്കിയ ഹിമാചലിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് ആഹ്ലാദിക്കുകയാണ്.
ഹിമാചലിലെ വിജയികൾ ഭൂപേഷ് ഭാഗലിന്റെ ചിറകിന്റെ കീഴിലുള്ള ഛത്തിസ്ഗഡിലെ റിസോർട്ടിൽ സുരക്ഷിതരായിരിക്കുമെന്ന പ്രത്യാശയിൽ നടത്തുന്ന ആശ്വാസ പ്രസ്താവനകൾ, ഗുജറാത്തിലെ പരാജയം പഠിക്കാനുള്ള കമ്മിറ്റിയെ നിയമിക്കുന്ന സ്ഥിരം നടപടി വരുന്നത് വരെ തുടരുമെന്ന് ഉറപ്പ്.