അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം ദുരന്തമുണ്ടായ മോർബിയിൽ ബിജെപി സ്ഥാനാർഥി കാന്തിലാല്‍ അമൃത വിജയിച്ചു. രാജ്യത്തെ നടുക്കിയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മോര്‍ബി ഗുജറാത്തിലെ പ്രധാന പ്രചാരണവിഷയമായിരുന്നു.

മോർബിയിൽ ലൈഫ് ജാക്കറ്റും ധരിച്ച് നദിയില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയ കാന്തിലാലിന്‍റെ വീഡിയോ നേരത്തെ വൈറലായിരുന്നു. പിന്നാലെ സിറ്റിംഗ് എംഎല്‍എ ബ്രിജേഷ് മെര്‍ജയ്ക്ക് സീറ്റ് നിഷേധിച്ചാണ് കാന്തിലാലിന് നൽകിയത്.

അപകടമുണ്ടായപ്പോള്‍ മുങ്ങിത്താഴ്ന്നവരെ രക്ഷപ്പെടുത്താന്‍ കാന്തിലാൽ നദിയിലേക്ക് എടുത്തുചാടിയത് സ്ഥാനാര്‍ഥിത്വത്തിന് കാരണമായി ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.