തിരുവനന്തപുരം: സ്പീക്കർ പാനലിൽ ഉൾപ്പെട്ടതിന് പിന്നാലെ ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിച്ച് വടകര എം.എൽ.എ. കെ.കെ. രമ. ബില്ലുകളിന്മേലുള്ള ചർച്ചയിലാണ് കെ.കെ. രമ സഭ നിയന്ത്രിച്ചത്. ഈ അഭിമാനനിമിഷം ടി.പിക്ക് സമർപ്പിക്കുന്നതായി അവർ ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സ്പീക്കർ പാനലിൽ മൂന്ന് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയേയാണ് കാണിക്കുന്നതെന്നും അവർ കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.

ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്. ആ ആത്മവിമർശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദർഭം’, അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയത്. നല്ല നിലയിൽ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവൻ സഹപ്രവർത്തകരേയും സ്നേഹമറിയിക്കുന്നുവെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു.

സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തിൽ സഭയെ നിയന്ത്രിക്കേണ്ടവരുടെ പാനൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സ്പീക്കർ എ.എൻ. ഷംസീറിന്റെ നിർദ്ദേശപ്രകാരം പാനലിൽ മുഴുവൻ വനിതകളെയായിരുന്നു ഇത്തവണ ഉൾപ്പെടുത്തിയത്. രമയ്ക്ക് പുറമേ സി.കെ. ആശ, യു. പ്രതിഭ എന്നിവരും പാനലിൽ ഉൾപ്പെട്ടിരുന്നു.