കണ്ണൂർ: തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി എ സി പി നിഥില്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ പിടികൂടിയത്.  തലശ്ശേരി സ്വദേശികളായ ജാക്ക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ഇന്നലെ വൈകുന്നേരമാണ് തലശ്ശേരിയില്‍ സംഘര്‍ഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വില്‍പ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തര്‍ക്കവുമാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയില്‍ പറഞ്ഞിരുന്നു.