കൊച്ചി: കലൂർ രാജ്യാന്തര സ്‌റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ട നിർമാണം അനിശ്ചിതത്വത്തിൽ. വായ്‌പ നൽകാനാവില്ലെന്ന് ഫ്രഞ്ച് വികസന ബാങ്ക് (എഎഫ്‌ഡി) കെഎംആർഎലിനെ അറിയിച്ചതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. രണ്ടാംഘട്ട നിർമാണത്തിന് അനുമതി നൽകിയുള്ള കേന്ദ്ര സർക്കാർ ഉത്തരവിലെ അവ്യക്തതയാണ് എഎഫ്‌ഡിയുടെ പിൻമാറ്റത്തിനു പ്രധാന കാരണം. 

മെട്രോയുടെ ഒന്നാം ഘട്ടത്തിന് ഡിഎംആർസി തയാറാക്കിയ പദ്ധതി റിപ്പോർട്ടിലെ കണക്കുകളും ഫ്രഞ്ച് വികസന ഏജൻസിയെ വായ്‌പ നൽകുന്നതിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഫ്രഞ്ച് ബാങ്കിന്റെ വായ്‌പ മുടങ്ങിയ വിവരം കെഎംആർഎൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

മെട്രോ ഒന്നാം ഘട്ടത്തിനു എഎഫ്‌ഡിയായിരുന്നു വായ്‌പ അനുവദിച്ചത്. 1.9 ശതമാനം പലിശയ്ക്ക് 1525 കോടി രൂപയാണ് ലഭ്യമായത്. 2016ൽ പദ്ധതി അവലോകനത്തിനെത്തിയ ഫ്രഞ്ച് അംബാസഡർ മെട്രോയുടെ പ്രവർത്തനങ്ങൾ പരിഗണിച്ചു രണ്ടാംഘട്ടത്തിനും വായ്‌പ വാഗ്‌ദാനം ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോൾ ലഭ്യമാവില്ലെന്ന് അറിയിച്ചിരിക്കുന്നത്.