ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണറായുള്ള അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. നിയനം സംബന്ധിച്ച ഫയല്‍ മിന്നല്‍ വേഗത്തില്‍ പരിഗണിച്ചതായി കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന് എന്തിനായിരുന്നു തിടുക്കമെന്ന് കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ സ്വതന്ത്ര സംവിധാനം വേണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

‘മേയ് 15ന് ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ ഒഴിവ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഒരേ ദിവസം തന്നെ ക്ലിയറന്‍സും നോട്ടിഫിക്കേഷനും അംഗീകരവും നല്‍കാനുള്ള കാരണം വ്യക്തമാക്കാമോ.? നിയമനം സംബന്ധിച്ച ഫയല്‍ ഒപ്പുവെയ്ക്കപ്പെടാന്‍ 24 മണിക്കൂര്‍ പോലും വേണ്ടി വന്നില്ല. ഒരു മിന്നലിന്റെ വേഗതയിലാണ് പോയത്. ഇത് നിങ്ങള്‍ എങ്ങനെ ന്യായീകരിക്കും?’, കോടതി ചോദിച്ചു. പിന്നാലെ അരുണ്‍ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കണമെന്ന് ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടു.

റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയല്‍ 1985 ബാച്ച് ഉദ്യോഗസ്ഥനാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവര്‍ക്കൊപ്പം അദ്ദേഹം തിരഞ്ഞെടുപ്പ് പാനലില്‍ ചേര്‍ന്നു. 2027 ഡിസംബർ വരെ അദ്ദേഹം പദവിയിൽ തുടരും. ഈ വർഷം മേയിൽ സുശീൽ ചന്ദ്ര വിമരിച്ച ഒഴിവിൽ രാജീവ് മുകാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതോടെയാണ് മൂന്നംഗ പാനലിൽ ഒന്ന് ഒഴിഞ്ഞത്. ആറ് വർഷമോ 65 വയസ്സ് തികയുന്ന വരെയോ ആണ് തിരഞ്ഞെടുപ്പ് കമ്മീഷണർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കാലാവധി. 

നേരത്തെ നേപ്പാള്‍ തിരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനെ നിയമിച്ചിരുന്നു. നവംബര്‍ 22 വരെ ഇന്ത്യയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും. രാജീവ് കുമാര്‍ നിരീക്ഷകന്‍ എന്ന നിലയില്‍ കാഠ്മണ്ഡുവിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും. ഈ മാസം 20ന് ആണ് നേപ്പാളില്‍ തിരഞ്ഞെടുപ്പ്. ഫെഡറല്‍ പാര്‍ലമെന്റിലെ 275 സീറ്റുകളിലേക്കും ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.

പൊതു, അസംബ്ലി തിരഞ്ഞെടുപ്പ് നടത്തിപ്പുകള്‍ നേരിട്ട് മനസിലാക്കാന്‍ മറ്റ് തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളില്‍ നിന്നുള്ള അംഗങ്ങളെ ക്ഷണിക്കുന്ന ഒരു ഇന്റര്‍നാഷണല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാമും ഇസിഐക്കുണ്ട്. ‘മറ്റ് തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളുമായും (ഇഎംബി) അന്താരാഷ്ട്ര സംഘടനകളുമായും/അസോസിയേഷനുകളുമായും ഇടപെട്ട് ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെ ലക്ഷ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലായ്പ്പോഴും മുന്‍പന്തിയിലാണ്. ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ശക്തിപ്പെടുത്തുന്നതിനായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്” ഒരു പ്രസ്താവനയില്‍ ഇസിഐ പറഞ്ഞു.