മംഗളൂരു: നവംബര്‍ 19 ശനിയാഴ്ച നടന്ന മംഗളൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന പേരില്‍ ഒരു ഗ്രൂപ്പ് പ്രചരിപ്പിച്ച പോസ്റ്റ് പരിശോധിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മംഗളൂരുവിലെ കദ്രി പ്രദേശത്തെ പ്രശസ്തമായ ക്ഷേത്രം ആക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് സംഘം പുറത്തുവിട്ട പോസ്റ്റില്‍ പറയുന്നത്.

കര്‍ണാടക പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികളുമായി പോസ്റ്ററിലെ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന പേരില്‍ ഏതെങ്കിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ, പ്രചരിപ്പിച്ച പോസ്റ്റില്‍ ആധികാരികതയുണ്ടോ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.