ജോധ്പൂര്‍: ഭാര്യയ്ക്കൊപ്പം നൃത്തം ചെയ്യുന്നത് തടഞ്ഞ ഭര്‍ത്താവിനെ യുവാവ് തലക്കടിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ജോധ്പൂരില്‍ ഒരു വിവാഹചടങ്ങിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ പുലര്‍ച്ചെയാണ് യുവതിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്.മഹാമന്ദിര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

നവംബര്‍ 6-ന് രാത്രി രത്തനാദ ഹരിജന്‍ ബസ്തിയില്‍ ഒരു വിവാഹ സല്‍ക്കാരമുണ്ടായിരുന്നു. സംഭവസമയത്ത് മദ്യലഹരിയിലായിരുന്ന പ്രദേശവാസിയായ സാഹില്‍ രോഹന്റെ ഭാര്യയ്ക്കൊപ്പം നൃത്തം ചെയ്യാന്‍ തുടങ്ങി. ഈ സമയത്ത് ഇയാള്‍ യുവതിക്ക് നേരെ അശ്ലീലപ്രവൃത്തികള്‍ നടത്തി. തുടര്‍ന്ന് രോഹനും മറ്റുള്ളവരും സാഹിലിനെ തടഞ്ഞു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി.ശേഷം സാഹില്‍ അവിടെ നിന്ന് പോകുകയും പിറ്റേന്ന് രോഹനെ കണ്ട് രാത്രിയില്‍ നടന്ന സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു.

എന്നാല്‍ അടുത്ത ദിവസം, അതായത് നവംബര്‍ എട്ടിന് രാത്രി, സാഹില്‍ ചിലരോടൊപ്പം രോഹന്റെ താമസസ്ഥലത്തെത്തി വഴക്കുണ്ടാക്കുകയായിരുന്നു.ഇതിനിടെ ഇരുമ്പ് വടി കൊണ്ട് രോഹന്റെ തലയില്‍ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രോഹനെ, സഹോദരന്‍ ആദ്യം സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എംഡിഎം ആശുപത്രിയിലേക്കും കൊണ്ടുപോയി.ഇതിന് പിന്നാലെയാണ് ആക്രമണ വിവരം പോലീസില്‍ അറിയിച്ചത്.ചികിത്സയിലിരിക്കെ പുലര്‍ച്ചെ നാലരയോടെയാണ് രോഹന്‍ മരിച്ചത്.ഈ കേസില്‍ മുഖ്യപ്രതികളായ സാഹിലിനെയും വിക്രമിനെയും കസ്റ്റഡിയിലെടുത്തതായി എസ്എച്ച്ഒ ഹരീഷ് സോളങ്കി പറഞ്ഞു.ബന്ധുക്കളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.