അമൃത്സര്‍: പഞ്ചാബിലെ പ്രാദേശിക സംഘടന ശിവസേന ടക്‌സാലിയുടെ നേതാവ് സുധീര്‍ സൂരി അമൃത്സറില്‍ ക്ഷേത്ര ഭരണസമിതിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു. തിരക്കേറിയ സ്ഥലത്തുവച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തിനുനേരെ വെടിവെപ്പുണ്ടായത്. അഞ്ച് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലേറ്റു.

വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പ് നടത്തിയ സന്ദീപ് സിങ് എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. തോക്ക് കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

അമൃത്സറിലെ ഗോപാല്‍ മന്ദിര്‍ ഭരണ സമിതിയിലുള്ള ചിലരുമായി സൂരി നേരത്തെ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍മുമ്പ് അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവില്‍ ക്ഷേത്ര ഭരണ സമിതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനുശേഷം ക്ഷേത്രത്തിന് സമീപം പ്രതിഷേധ ധര്‍ണ നടത്തുന്നതിനിടെയാണ് വെടിയേറ്റത്. സിദ്ദു മൂസവാലയ്ക്കുശേഷം കൊല്ലപ്പെടുന്ന, പോലീസ് സംരക്ഷണമുള്ള രണ്ടാമത്തെ വ്യക്തിയാണ് സുധീര്‍ സൂരി.