കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കാറിനുള്ളില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഞായറാഴ്ച്ച നടന്ന സ്‌ഫോടനത്തില്‍ ജമേഷ മുബീന്‍ എന്നയാള്‍ മരിച്ചിരുന്നു.ഞായറാഴ്ച രാവിലെ ക്ഷേത്രത്തിന് മുന്നില്‍ കാറിനുള്ളില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ജമേഷ മുബീന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അഞ്ച് പേരെ ഉക്കടം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരമാണ് ഡിജിപി ശൈലേന്ദ്ര ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കാര്‍ സ്ഫോടനത്തില്‍ ഐഎസ് ഭീകര ബന്ധ സാധ്യത കണക്കിലെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഒരു വാഹന ചെക്ക് പോയിന്റ് ഒഴിവാക്കാനിയി കാര്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജമീസ സ്‌ഫോടനത്തില്‍ മരിച്ചത്. അതേ സമയം ഇയാളുടെ ലക്ഷ്യം എന്തായിരുന്നെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ വ്യക്തതയില്ല. മുഹമ്മദ് ദല്‍ഖ, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മായില്‍, മുഹമ്മദ് നവാസ് ഇസ്മായില്‍ എന്നിവരാണ് അറസ്റ്റിലായത്. ജമേഷ മുബീന്റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ ഒരു സാധനം കൊണ്ടുപോകാന്‍ നാലുപേരും പാടുപെടുന്നതായി സമീപത്തെ ജമേഷയുടെ വസതിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ജമേഷയെ കൊലപ്പെടുത്തിയ ബോംബാണോ ഇതെന്ന സംശയം ഉയരുന്നുണ്ട്. ഇവര്‍ കൊണ്ടുപോകുന്നതെന്ന കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണ്. കൂടുതല്‍ സുരക്ഷയ്ക്കായി കോയമ്പത്തൂരില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങള്‍ പോലീസിനൊപ്പം ആര്‍എഎഫും പരിശോധിക്കുന്നുണ്ട്.