ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയില്‍ 42കാരനെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മകളും ചേര്‍ന്ന് കൊലപ്പെടുത്തി. മത്സ്യക്കച്ചവടക്കാരനായ ജ്ഞാനശേഖറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനമേഖലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും 15കാരിയായ മകളും ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ ഭാര്യയെയും 14ഉം 15ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെയാണ് പോലീസിന് സംശയം തോന്നിയത്. ഒടുവില്‍ ഇയാളെ സ്വന്തം വീട്ടുകാര്‍ തന്നെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച ജ്ഞാനശേഖറും ഭാര്യയും തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസിയെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിരുന്നു. 

തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും മൂത്ത മകള്‍ക്ക് കാര്‍ത്തിക് എന്ന 24 കാരനുമായി ബന്ധമുണ്ടെന്നും ജ്ഞാനശേഖര്‍ സംശയിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവ ദിവസവും വീട്ടില്‍ ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെ ജ്ഞാനശേഖറിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കാര്‍ത്തികിന്റെ സഹായത്തോടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വനമേഖലയിലെത്തിച്ച് കത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റു്മോര്‍ട്ടത്തിനായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. പശുവന്ദന്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.