ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്നഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും. ശക്തമായ സന്ദേശമാണ്  ഇറാനിയന്‍ സ്ത്രീകള്‍ നല്‍കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘അനീതി വെച്ചുപൊറുപ്പിക്കരുത് എന്ന ശക്തമായ സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്’  അന്താരാഷ്ട്ര പെണ്‍കുട്ടികളുടെ ദിനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഒബാമ പറഞ്ഞു.

ഭാവി, ഭൂതകാലത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കണമെന്നും അര്‍ഹമായ എല്ലാ അവകാശങ്ങളും അവസരങ്ങളും ആസ്വദിക്കാനുമായി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഇറാനിയന്‍ പെണ്‍കുട്ടികളെ തങ്ങള്‍ അംഗീകരിക്കുന്നതായും ഒബാമ പറഞ്ഞു.

ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒബാമ പറഞ്ഞു, തീര്‍ച്ചയായും പ്രയാസകരമായ ദിവസങ്ങളാണ് മുന്നിലുള്ളത്, ഇറാനില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടുളള ദുഖം രേഖപ്പെടുത്തുന്നു. പക്ഷേ, നിശബ്ദത പാലിക്കാന്‍ വിസമ്മതിക്കുന്ന ഇറാനിലെ യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിരിക്കും ആത്യന്തികമായി വിജയിക്കുക എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’യഥാര്‍ത്ഥ ശക്തി വരുന്നത് ഭൂതകാലത്തോട് പറ്റിനില്‍ക്കുന്നതില്‍ നിന്നല്ല, മറിച്ച് മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ നിന്നാണെന്ന് നിങ്ങള്‍ ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു

ഇസ്ലാമിക രാഷ്ട്രത്തില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പ്രതിഷേധങ്ങള്‍ ദിനംപ്രതി കൂടുതല്‍ അക്രമാസക്തമാവുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു.