ചരിത്രപരമായ നാസയുടെ ഡാര്‍ട്ട് കൂട്ടിയിടി ദൗത്യം വിജയകരം. ഡിമോര്‍ഫെസ് ഡിഡിമോസിനെ ചുറ്റുന്നതിന്റെ വേഗതയില്‍ വ്യതിയാനം വന്നു. 32 മിനിറ്റുകളുടെ വ്യത്യാസം ഉണ്ടാക്കാന്‍ സാധിച്ചതായി ഗവേഷകര്‍ അറിയിച്ചു. നാസയുടെ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (DART) ബഹിരാകാശ പേടകം സെപ്തംബര്‍ 27 ന് ഡിമോര്‍ഫോസ് എന്ന ഛിന്നഗ്രഹത്തില്‍ വിജയകരമായി ഇടിച്ചിരുന്നു. മനുഷ്യന്‍ ആദ്യമായി ഒരു ആകാശഗോളത്തിന്റെ ചലനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു എന്നാണ് നാസയുടെ മേധാവി ചൊവ്വാഴ്ച പറഞ്ഞത്. ഇത് ഗ്രഹപ്രതിരോധത്തിനുള്ള സുപ്രധാന കാല്‍വെയ്പ്പാണെന്ന് ഫലങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് നാസ മേധാവി ബില്‍ നെല്‍സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പേടകം ഛിന്ന ഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങിയതിന്റെ ഫലമായി ഡിമോര്‍ഫെസ് ഡിഡിമോസിനെ ചുറ്റുന്ന വേഗം കൂടി.  11 മണിക്കൂറും 55 മിനുട്ടും എടുത്തായിരുന്നു മുന്‍പ ഡിമോര്‍ഫെസ് ഡിഡിമോസിനെ ചുറ്റിയിരുന്നത്. ഇത് ഇപ്പോള്‍ 11 മണിക്കൂറും 23 മിനുട്ടും ആയി ചുരുങ്ങി. പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ വ്യതിയാനം ആണ് ഇതെന്നാണ് നാസയുടെ വിലയിരുത്തല്‍.

ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോര്‍മോസ് എന്ന മറ്റൊരു ചെറുഛിന്നഗ്രഹത്തിലാണ് ഡാര്‍ട്ട് ഇടിച്ചിറക്കിയത്.സെക്കന്‍ഡില്‍ 6.6 കിലോമീറ്റര്‍ എന്ന വേഗത്തില്‍ ഡാര്‍ട്ട് ഈ ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്. ഭൂമിയില്‍ നിന്ന് 6.8 ദശലക്ഷം മൈല്‍ (11 ദശലക്ഷം കിലോമീറ്റര്‍) അകലെയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

612 കിലോ ഭാരവും ഒന്നരമീറ്റര്‍ നീളവുമാണ് ഡാര്‍ട്ട് പേടകത്തിന് ഉള്ളത്. ഇടിക്ക് ശേഷം സംഭവിച്ച കാര്യങ്ങളില്‍ നാസ ഇനിയും കൂടുതല്‍ വ്യക്തത വരുത്താനുണ്ട്.  10 മാസങ്ങള്‍ക്ക് മുന്‍പാണ് ഡാര്‍ട്ട് ദൌത്യം ഭൂമി വിട്ടത്. 344 മില്യണ്‍ ഡോളറിന്റെ ചിലവാണ് ഈ ദൗത്യത്തിന്. ഭാവിയില്‍ ബഹിരാകാശത്ത് നിന്നും വരുന്ന ഛിന്നഗ്രഹങ്ങളില്‍ നിന്നും കൂട്ടിയിടി ഒഴിവാക്കി ഭൂമിയെ രക്ഷിക്കാന്‍ ഭാവിയില്‍ ഉപയോഗിക്കാവുന്ന ഒരു കൈനറ്റിക് ഇംപാക്റ്റര്‍ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായാണ് നാസ ഈ ദൗത്യം നടത്തിയത്.