പത്തനംതിട്ട : ഒന്നര വർഷമായി പിണക്കത്തിൽ കഴിഞ്ഞുവന്ന ഭാര്യയെ ഒപ്പം ചെല്ലാനുള്ള ആവശ്യം നിരസിച്ചപ്പോൾ കയ്യിൽ കരുതിയ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട ആനപ്പാറ മഹിളാ സൊസൈറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി അമ്പിളി (38)യ്ക്കാണ് തലയ്ക്കും കൈകളിലും വെട്ടേറ്റത്. ഭർത്താവ് വടശ്ശേരിക്കര പേഴുംപാറ പുത്തൻവീട്ടിൽ നാരായണന്റെ മകൻ സത്യപാലൻ (54 )പത്തനംതിട്ട പോലീസിന്റെ പിടിയിലായി. 

അമ്പിളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45 ന് പതിവുപോലെ നഗരമധ്യത്തിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് ഭർത്താവെത്തി കൂടെച്ചെല്ലാൻ ആവശ്യപ്പെട്ടത്. ഒന്നര വർഷമായി ഇയാളുമായി പിണങ്ങി തട്ടയിലെ കുടുംബവീട്ടിൽ നാലിലും എട്ടിലും പഠിക്കുന്ന കുട്ടികളുമായി കഴിഞ്ഞുവരികയാണ് യുവതി. അര മണിക്കൂറോളം യുവതിയും ഭർത്താവും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടു. 

കൂടെച്ചെല്ലാൻ വിസമ്മതിച്ചതിൽ പ്രകോപിതനായ പ്രതി കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. തലയിൽ രണ്ടിടത്തും  ഇരു കൈകളിലും പരിക്കേറ്റു. യുവതിയുടെ നില ഗുരുതരമല്ലെന്ന് പോലീസ്  പറഞ്ഞു. നാട്ടുകാർ ആണ് ഇയാളെ പിടി കൂടി സ്ഥലത്തെത്തിയ പോലീസിന് കൈമാറിയത്. പിണങ്ങിക്കഴിയുന്ന ഭാര്യ മാറ്റാരുടെയോ കൂടെ കഴിയുകയാണെന്ന് സംശയം ഇയാൾക്കുണ്ടെന്നു പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.