നെടുമ്പാശേരി: വീട്ടില്‍നിന്നു കാണാതായ നായയെ 8 മാസത്തിനു ശേഷം, 20 കിലോമീറ്ററോളം അകലെനിന്ന് ഉടമ കണ്ടെത്തി. സ്റ്റാര്‍ട്ടപ് ബിസിനസ് നടത്തുന്ന പെരുമ്പാവൂര്‍ ഐമുറി നോര്‍വേയില്‍ ജിഷ്ണു ഇന്നലെ ബെംഗളൂരുവിലേക്കു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു വരുന്ന വഴിയാണ് നഷ്ടപ്പെട്ടു പോയ ‘ഫിഫ്റ്റി’ എന്ന പ്രിയപ്പെട്ട നായയെ കണ്ടെത്തിയത്. കരിയാട് എന്ന സ്ഥലത്തു വഴിയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ജിഷ്ണുവും ഫിഫ്റ്റിയും പരസ്പരം കണ്ടു. ജിഷ്ണുവിനെ കണ്ട് ഫിഫ്റ്റി കുരച്ചുകൊണ്ട് ഓടിയെത്തി.

കാണാതായ നാടന്‍ ഇനത്തിലുള്ള പെണ്‍നായയെ വീട്ടുകാര്‍ ദിവസങ്ങളോളം അന്വേഷിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം അറിയിപ്പുകള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. ആരോ തട്ടിയെടുത്ത് ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. വീട്ടിലേക്കുള്ള വഴിയറിയാതെ വിമാനത്താവള പരിസരത്ത് എത്തിയതാകാം. ബെംഗളൂരുവിലേക്കു പുറപ്പെടുന്നതിനു മുന്‍പ് ജിഷ്ണു കരിയാട്ടിലെ നായ പരിചരണ കേന്ദ്രത്തില്‍ ഏല്‍പിച്ച ഫിഫ്റ്റിയെ ബന്ധുക്കള്‍ എത്തി വീട്ടിലേക്കു കൊണ്ടുപോയി.