രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്മാസ്റ്റർ എന്ന ചിത്രത്തെക്കുറിച്ച് കാവാലം ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി കാവാലം ശ്രീകുമാർ. കാവാലം ശ്രീകുമാർ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് ഹെഡ്മാസ്റ്റർ. ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളുമൊരുക്കി സംഗീത രംഗത്ത് സജീവമായി നിൽക്കുന്ന ശ്രീകുമാറിനോട് എന്തുകൊണ്ട് സിനിമയിൽ വരുന്നില്ല എന്ന് ഒരുപാടാളുകൾ ചോദിച്ചിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു. എന്നാൽ അതിനെല്ലാം സൗമ്യമായ പുഞ്ചിരി മാത്രമാണ് അദ്ദേഹം മറുപടി നൽകിയതെന്ന് ലക്ഷ്മി പറയുന്നു. രാജീവ് നാഥിന്റെ തീരുമാനമായിരുന്നു തീരുമാനമാണ് ശ്രീകുമാറിനെ സിനിമയിലേക്ക് കൊണ്ടുവന്നതെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

ലക്ഷ്മിയുടെ കുറിപ്പ്

ശ്രീകുമാറിനോട് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്, എന്നാണ് ഒരു സിനിമ? പലപ്പോഴും ഒരു ചെറു ചിരി മാത്രമായിരുന്നു ശ്രീയുടെ മറുപടി.
ശ്രീയോട് ചോദിച്ചിട്ടില്ലെങ്കിലും, ഞാനും മനസ്സിൽ ആലോചിട്ടുണ്ട്. ഒരു സിനിമ വേണ്ടേ ശ്രീക്ക്? ഞാൻ ചോദിച്ചാലും ഒരു പക്ഷേ ആ സൗമ്യമായ ചിരി തന്നെയാവും ശ്രീയുടെ മറുപടി. അനുഗ്രഹമായി അച്ഛൻ കാവാലം നാരായണപ്പണിക്കരിൽ നിന്ന് പകർന്ന് കിട്ടിയ സംഗീതത്തെ സ്വന്തം ഇടനെഞ്ചിൽ ഒളിപ്പിച്ച്, ലളിത ഗാനങ്ങളും, ഭക്തിഗാനങ്ങളും. ഇതൊക്കെ ആയി ശ്രീ….

അപ്പോഴാണ് 2021 ഡിസംബർ ആദ്യം ഞങ്ങളുടെ പ്രിയപ്പെട്ട രാജീവ് നാഥ് ശ്രീയെ വിളിക്കുന്നത്. അദ്ദേഹം ചെയ്യുന്ന പുതിയ സിനിമയെ കുറിച്ച് പറയുന്നു. പ്രസിദ്ധ ചെറു കഥാകൃത്തു കാരൂർ നീലകണ്ഠ പിള്ളയുടെ പൊതിചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ എന്ന് പറയുന്നു. പതിവ് പോലെ ശ്രീ എല്ലാം കേട്ട് കൊണ്ടേയിരുന്നു.. ഇടയ്ക്ക് ചില കുഞ്ഞു കുഞ്ഞു ചോദ്യങ്ങൾ. ചാനൽ ഫൈവ്ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് ആണ് ചിത്രം നിർമ്മിക്കുന്നതെന്നും, തമ്പി ആന്റണിയും ബാബു ആന്റണിയും ചിത്രത്തിൽ ഒരുമിക്കുന്നുവെന്നും, രാജിവ് നാഥ് പറഞ്ഞു. പ്രഭാവർമ്മയാണ് ഗാനരചന എന്നും പറഞ്ഞു. അങ്ങിനെ ഹെഡ്മാസ്റ്റർ എന്ന സിനിമയെ കുറിച്ച് രാജിവ് നാഥ് എല്ലാ വിശേഷവും പറഞ്ഞു. ഒന്ന് മാത്രം പറഞ്ഞില്ല, ആരാണ് സംഗീത സംവിധായകൻ എന്ന്. ഒരു പക്ഷേ മറന്നു പോയതാവും.

പക്ഷേ, സംസാരത്തിന്റെ അവസാനം മറന്നു പോയ ഒരു കാര്യം പെട്ടെന്ന് ഓർത്തു പറയും പോലെ അദ്ദേഹം പറഞ്ഞു. ശ്രീ, ഹെഡ്മാസ്റ്ററിലെ സംഗീതം ശ്രീ തന്നെ ചെയ്യണം.

അതായിരുന്നു തുടക്കം. പ്രഭാവർമ്മയുടെ കവിത നിറഞ്ഞ വരികൾ. വിശേഷങ്ങൾ ഒന്നുമേ ആവശ്യമില്ലാത്ത ജയചന്ദ്രനും, പുതു തലമുറയുടെ വിസ്മയം നിത്യ മാമ്മനും ഗായകർ. ഹെഡ്മാസ്റ്റർ ലെ രണ്ട് ഗാനങ്ങളും പിറവി കൊള്ളുന്ന ഓരോ നിമിഷത്തിനും സാക്ഷിയാവാനുള്ള ഭാഗ്യം എനിക്കും ഉണ്ടായിരുന്നു. പറയാൻ ഒന്നുമില്ല, മനോഹരമായിരിക്കുന്നു ഹെഡ്മാസ്റ്ററിലെ രണ്ട് ഗാനങ്ങളും.

ഗാനങ്ങളെകുറിച്ച് ഞാൻ ഒന്നും പറയുന്നില്ലെങ്കിലും ഹെഡ്മാസ്റ്റർ എന്ന സിനിമയെ കുറിച്ച് ഞാൻ ഒന്ന് പറയട്ടെ. ഒരു മാസ്റ്റർപീസ് ആണ് ഈ ചിത്രം, എല്ലാ അർത്ഥത്തിലും. സത്യം ഹെഡ്മാസ്റ്റർ നമ്മെളെ പലതും ഓർമ്മിപ്പിക്കും, പലതും പഠിപ്പിക്കും, പുതിയതായി പലതും പറഞ്ഞു തരും..
പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ് ഹെഡ്മാസ്റ്റർ. നന്മയും കാരുണ്യവും പുതിയ തലമുറയ്ക്ക് കൈമോശം വരുന്നു എന്നോർത്ത് നാം വിഷമിക്കുമ്പോൾ, അതിനൊരു ഉത്തരമാണ് ഹെഡ്മാസ്റ്റർ. പോയ തലമുറ എങ്ങിനെയാണ് ജീവിതം ജീവിച്ചുതീർത്തതെന്നു, പച്ചയായി ഹെഡ്മാസ്റ്റർ പറഞ്ഞു തരുന്നു..

ഹെഡ്മാസ്റ്റർ ഒരനുഭവമാണ്. ഓരോ ഫ്രെയിമിലും കണ്ണുനീർ തുള്ളിയുടെ ഒരു ചെറു നൊമ്പരം നിറഞ്ഞു നിൽക്കുന്ന ചിത്രം. ചിത്രം കണ്ട് ഇറങ്ങിയാലും,ഒരു വിതുമ്പലായി, വിങ്ങലായി, മറക്കാൻ ശ്രമിച്ചാലും മറക്കാൻ ആവാത്ത ഓർമ്മയായി തമ്പി ആന്റണി നമ്മുടെ ഉള്ളിലുണ്ടാവും..എത്രയോ മനോഹരമായി തമ്പിച്ചേട്ടൻ പകർന്നാടിയിരിക്കുന്നു. ചിത്രീകരണത്തിനിടയിൽ രാജിവ് നാഥ് പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നു. ഈ വേഷം നമ്മുടെ മോഹൻലാൽ ചെയ്യാൻ ആഗ്രഹിച്ച, സമ്മതിച്ച വേഷമായിരുന്നു എന്നാവും. ഹെഡ്മാസ്റ്ററിന്റെ അധിക വിശേഷങ്ങൾ ഞാൻ പറയുന്നില്ല. നിങ്ങൾ കാണുക. ഈ മാസം 29 നു ചിത്രം പ്രദർശനം ആരംഭിക്കുന്നു.