ട്രംപ് ഭരണകൂടത്തിലെ എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായ ഇലോണ്‍ മസ്‌ക്കിന്റെ പുതിയ ഉത്തരവില്‍ അതൃപ്തി. ഫെഡറല്‍ ജീവനക്കാര്‍ ഒരാഴ്ച്ചയക്കുള്ളില്‍ ചെയ്ത ജോലിയുടെ വിശദാംശങ്ങള്‍ 48 മണിക്കൂറിനകം നല്‍കണമെന്ന ഉത്തരവാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതിനെതിരെ ട്രംപ് ഭരണകൂടത്തിനുള്ളില്‍ നിന്ന് തന്നെ അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലാണ് ശതകോടീശ്വരനായ മസ്‌കിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

മസ്‌കിന്റെ ഉത്തരവ് അവഗണിക്കാനാണ് കാഷ് പട്ടേല്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ട്രംപിന്റെ ഭരണകൂടത്തിലെ രണ്ട് അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള വാക്പോരിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എഫ്ബിഐ തലപ്പത്ത് കാഷ് പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.

എല്ലാ യുഎസ് ഫെഡറല്‍ ജീവനക്കാരും തങ്ങള്‍ കഴിഞ്ഞ ഒരാഴ്ച്ച ചെയ്ത ജോലിയുടെ വിശദാംശങ്ങള്‍ ഇ-മെയിലിലൂടെ നല്‍കിയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്നാണ് മസ്‌ക്കിന്റെ ഭീഷണി. നിര്‍ദേശം അവഗണിച്ചാല്‍ രാജിയായി കണക്കാക്കുമെന്നും ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു. തിങ്കളാഴ്ചക്കകം ഇ-മെയിലിന് മറുപടി നല്‍കാനാണ് ഉത്തരവ്.