കാടുകയറിയ കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. ഇന്നലെ രാത്രിയോടെ കുറ്റിയാർവാലിയിൽ എത്തിയ കാട്ടാന കൃഷികൾ നശിപ്പിക്കുകയും മേഖലയിൽ ഭീതി പടർത്തുകയും ചെയ്തു. വനപാലകരെത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തിയെങ്കിലും കാട്ടാന തൊഴിലാളികൾ താമസിക്കുന്ന കൊരണ്ടിക്കാട് മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. 

ജനവാസമേഖലയിലും ദേശീയ-അന്തർദേശീയ പാതകളിലും ഇറങ്ങി ഭീകര അന്തരീക്ഷം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്ന പ്രവണ വർദ്ധിച്ചതോടെ വനം മന്ത്രി ആനയെ ഉൾക്കാട്ടിലേക്ക് ഓടിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് വനം വകുപ്പിൻ്റെ ആർആർറ്റി സംഘം പടയപ്പയെ കാട്ടിലേക്ക് തുരത്തുന്ന നടപടികൾ ആരംഭിക്കുകയും ഒരു മാസം മുൻപ് കാട്ടാനയെ കാടുകയറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആന ജനവാസമേഖലയിൽ എത്തിയത് തിരിച്ചടിയായിരിക്കുകയാണ്. 

തുടര്‍ച്ചയായ ദിവസങ്ങളില്‍ പടയപ്പ ജനവാസ മേഖലയില്‍ എത്തി നാശം വരുത്തുന്ന സ്ഥിതിയെത്തുടർന്നാണ് വനത്തിലേയ്ക്കെത്തിക്കാൻ തീരുമാനിക്കുന്നത്. ആര്‍ആര്‍ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുവെങ്കിലും വനാതിര്‍ത്തികളിലൂടെ സഞ്ചരിച്ച് കാട്ടുകൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുന്നത് പ്രതിസന്ധിയാവുന്നു. ജനവാസ മേഖലയില്‍ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. പടയപ്പയെ വനത്തിലേക്ക് തുരത്താത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ഡ്രോണ്‍ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നത്.