തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ 54 സഹായ ബൂത്തുകൾ ഉൾപ്പെടെ 25,231 പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത് 30,500 പോലീസ് ഉദ്യോഗസ്ഥരെ. കേന്ദ്രസേനയുടെ ആറ് കമ്പനി ഉദ്യോഗസ്ഥർ ഉൾപ്പെടെ അടുത്തദിവസമെത്തും. 742 അതീവ പ്രശ്നബാധിത ബൂത്തുകളിലും 1161 പ്രശ്നബാധിത ബൂത്തുകളിലും ഉൾപ്പെടെ 1903 ബൂത്തുകളിൽ കർശന നിരീക്ഷണമുണ്ടാകും. എട്ടുജില്ലകളിൽ പൂർണമായും ബാക്കി ജില്ലകളിൽ മുക്കാൽ ഭാഗത്തോളം പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ്ങുമുണ്ടാകും

അതീവ പ്രശ്നബാധിത, പ്രശ്നബാധിത ബൂത്തുകളിൽ 7500-ഓളം കേന്ദ്ര സേനാംഗങ്ങൾ സുരക്ഷയൊരുക്കും. ഈ ബൂത്തുകളിൽ കുറഞ്ഞത് രണ്ട് കേന്ദ്രസേനാംഗങ്ങളെ നിയോഗിക്കും. 22,832 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ എല്ലാ പോളിങ് ബൂത്തുകളിലും തത്സമയ നിരീക്ഷണമുണ്ടാകും. മറ്റു ജില്ലകളിൽ 75 ശതമാനത്തോളം ബൂത്തുകളിൽ തത്സമയ നിരീക്ഷണമുണ്ടാകും. സംസ്ഥാനത്ത് 50 നിരീക്ഷകരുണ്ട്.