വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തുന്ന വോട്ടിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ ഇടപെട്ട് സുപ്രീം കോടതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തപ്പെടുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ്  സ്ലിപ്പുകളുമായി  ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് നിർദേശങ്ങൾ പുറപ്പെടുവിക്കും.

ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിക്കുക. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ഇന്ന് വിധി പറയുക. 

നൂറൂ ശതമാനം വിവിപ്പാറ്റുകളും എണ്ണണമെന്ന ഹർജിയിൽ രൂക്ഷമായ വാദപ്രതിവാദമാണ് സുപ്രീം കോടതിയിൽ നടന്നത്. കേസിൻ്റെ വാദത്തിനിടെ വോട്ടിങ് മെഷീനിൻ്റേയും വിവി പാറ്റിൻ്റേയും പ്രവർത്തനം തിരത്തെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ കോടതിയിൽ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ കോടതിയിൽ പറഞ്ഞിരുന്നു.