ന്യൂഡൽഹി:  വിമാനത്തിൽ യാത്ര ചെയ്യുന്ന 12 വയസ് വരെയുള്ള കുട്ടികൾക്ക്  മതാപിതാക്കളിൽ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നൽകണമെന്ന് വിമാനക്കമ്പനികളോട് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് നിർദേശിച്ചു.

എല്ലാ വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം ഡിജിസിഎ അധികൃതർ നൽകി. 12 വയസു വരെ പ്രായമുള്ള കുട്ടികൾക്കു വേണ്ടി ഒരേ പിഎൻആറിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അവർക്ക് മാതാപിതാക്കളിൽ ഒരാളുടെ എടുത്തെങ്കിലുമോ അല്ലെങ്കിൽ രക്ഷിതാവിന് ഒപ്പമോ തന്നെ സീറ്റ് ലഭിക്കുന്നുവെന്ന് വിമാനക്കമ്പനികൾ ഉറപ്പുവരുത്തണം.

ഈ നിർദേശം പാലിച്ചതിന്റെ രേഖകകൾ വിമാനക്കമ്പനി സൂക്ഷിക്കണമെന്നും ചൊവ്വാഴ്ച സിവിൽ വ്യോമയാന ഡയറക്ടറേറ്റ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

ഇതിന് പുറമെ സീറോ ബാഗേജ്, ഇഷ്ടമുള്ള സീറ്റുകൾ തെരഞ്ഞെടുക്കാനുള്ള അവസരം, ഭക്ഷണ – പാനീയങ്ങൾ, സംഗീത ഉപകരണങ്ങൾ കൊണ്ടുപോകൽ തുടങ്ങിയവയ്ക്ക് അധികം ചാർജ് വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്.

യാത്രകളിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ അടുത്തല്ലാതെ സീറ്റ് നൽകുകയും അങ്ങനെ ഇരുന്ന് യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് വിമാനക്കമ്പനികൾക്ക് ഇത്തരമൊരു നിർദേശം നൽകുന്നത്.