ന്യൂഡൽഹി: അഭിഭാഷകനായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ആദ്യ കേസ് വാദിച്ചതിന് ലഭിച്ച പ്രതിഫലം എത്രയായിരുന്നുവെന്ന് വെളിപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. ചന്ദ്രചൂഡ്.
നിയമ ബിരുദം നേടിയ ശേഷം ബോംബെ ഹൈക്കോടതിയിലാണ് ആദ്യം കേസ് വാദിച്ചത്. ഒരുപാട് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. അന്ന് തനിക്ക് 60 രൂപ പ്രതിഫലം ലഭിച്ചതായി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
സുപ്രീംകോടതിയില്‍ ഒരു കേസിന്‍റെ വാദത്തിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ വാക്കുകള്‍.ഹാർവാർഡ് ലോ സ്കൂളില്‍ നിന്ന് നിയമപഠനത്തിന് ശേഷം 1986ലാണ് ഡി.വൈ. ചന്ദ്രചൂഢ് ഇന്ത്യയില്‍ തിരിച്ചെത്തി അഭിഭാഷകനായി ജോലി ആരംഭിച്ചത്.
ആദ്യത്തെ കേസില്‍ ജസ്റ്റിസ് സുജാത മനോഹറിന്‍റെ ബെഞ്ചിന് മുന്നിലായിരുന്നു താൻ ഹാജരായതെന്ന് അദ്ദേഹം ഓർക്കുന്നു. 60 രൂപയാണ് അന്ന് കേസില്‍ പ്രതിഫലമായി ലഭിച്ചത്. അക്കാലത്ത് വക്കീലന്മാർക്ക് പ്രതിഫലം പണമായി നല്‍കുന്നതായിരുന്നില്ല രീതിയെന്ന് അദ്ദേഹം പറയുന്നു. ചെറിയ സ്വർണനാണയങ്ങളുടെ രൂപത്തിലായിരുന്നു ഫീസ് നല്‍കിയിരുന്നത്.
64കാരനായ ഡി.വൈ. ചന്ദ്രചൂഢ് 2000ലാണ് ബോംബെ ഹൈകോടതിയില്‍ ജഡ്ജിയാകുന്നത്. 2013ല്‍ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2016ലാണ് സുപ്രീംകോടതി ജഡ്ജിയായത്. 2022 നവംബർ ഒമ്ബതിന് ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2024 നവംബർ വരെയാണ് ഇദ്ദേഹത്തിന് കാലാവധിയുള്ളത്.