കൊച്ചി: പനമ്പിള്ളി നഗറിലെ തലപ്പാക്കട്ടി ബിരിയാണി ഹൗസിലെ ഒരു ഒഴിഞ്ഞ ഇരിപ്പിടത്തിലിരുന്ന് ബിഹാറിന്റെ റോബിൻ ഹുഡ് വളരെ ലാഘവത്തോടെ പറഞ്ഞു: ‘ഇതായിരുന്നു ഞാനിരുന്ന സീറ്റ്. ദാ ആ നിൽക്കുന്നവർ തന്നെയായിരുന്നു ഓർഡർ എടുത്തത്. കഴിച്ചത് മട്ടൺ ബിരിയാണി. മുന്നൂറു രൂപയായി ബിൽ. പണമായിട്ട് തന്നെയാണ് കൊടുത്തത്’.

കൊച്ചി സൗത്ത് എ.സി.പി. പി. രാജ്കുമാർ അപ്പോൾ ബിരിയാണി ഹൗസിലെ വെയ്റ്റർ സംഗീതയോട് ചോദിച്ചു: ‘നേരാണോ?’ സംഗീത പറഞ്ഞു: ‘നേരാണ് പക്ഷേ, പൈസ ഗൂഗിൾ പേയിലാണ് തന്നത്.’

അപ്പോൾ തന്നെ ഇർഫാൻ ഇടപെട്ടു: ‘ഏയ് ഞാൻ കാശുതന്നെയാണ് തന്നത്. എനിക്ക് ഗൂഗിൾപേ ഇല്ല. സർ, വേണമെങ്കിൽ ഇവിടത്തെ സി.സി.ടി.വി. നിങ്ങൾ നോക്കൂ…’ ഇതായിരുന്നു സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് 1.20 കോടിയുടെ ആഭരണങ്ങൾ കവർന്ന രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇർഫാൻ.

ഇർഫാൻ പിന്നീട് പോയ സൗത്ത് പാലത്തിനു സമീപമുള്ള പെട്രോൾ പമ്പായിരുന്നു അടുത്ത സ്ഥലം. അവിടെ നിന്ന് 2000 രൂപയുടെ പെട്രോൾ അടിച്ച ശേഷമാണ് കാർ പാർക്ക് ചെയ്തത്. പിന്നീട് ക്രോസ് റോഡുകളിലൊന്നിലൂടെ നടന്ന് ജോഷിയുടെ വീടിരിക്കുന്ന ടെൻത് ക്രോസ് റോഡിലെ പത്ത് ബി ഭാഗത്തെത്തി. നടത്തിച്ചുതന്നെയാണ് പോലീസ് ഇർഫാനെ കൊണ്ടുവന്നത്. പോലീസിനെ കബളിപ്പിക്കാൻ നടത്തിയ വേഷംമാറലിന്റെ കഥ അവിടെ െവച്ച് ഇർഫാൻ വീശദീകരിച്ചു. മോഷണത്തിനായി കാറിൽ നിന്നിറങ്ങിവരുമ്പോൾ ധരിച്ചിരുന്നത് വെള്ള ടീഷർട്ടാണ്. അത് കളിസ്ഥലത്ത് ഊരിെവച്ച് ഉള്ളിലെ മെറൂൺ ടീഷർട്ടുമായി റോഡിന് ഇടതുവശത്തെ വീടുകളിലൊന്നിലേക്ക്.

ഏറ്റവും അറ്റത്തുള്ള മൂത്തൂറ്റ് ജോർജ് അലക്സാണ്ടറിന്റെ വീടിന്റെ മതിൽ ചാടി അകത്തേക്ക്. താമസമില്ലാത്ത അവിടെ പക്ഷേ, എല്ലാ ജനലുകൾക്കും ഗ്രിൽ ഉണ്ടായിരുന്നു. അതോടെ മോഷണശ്രമം ഉപേക്ഷിച്ച് തൊട്ടടുത്ത മതിലിനുള്ളിലെ ഡോ. ജോജി ജോൺ വർക്കിയുടെ തുണ്ടിപ്പറമ്പിൽ വീട്ടിൽ. അകത്തുകടക്കാനുള്ള പഴുതുകിട്ടാത്തതിനാൽ അവിടെയും പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമം ജോഷിയുടെ വീടിനോടു ചേർന്നുള്ള ജോയ് സി. അഗസ്റ്റിന്റെ വീട്ടിൽ. ഏറ്റവും ഒടുവിലാണ് ജോഷിയുടെ വീട്ടിലേക്ക് കയറിയത്.