ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഏഴാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒന്‍പത് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റോയല്‍സ് വിജയക്കുതിപ്പ് തുടര്‍ന്നത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ മറികടക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സ് നേടിയത്. രാജസ്ഥാന് വേണ്ടി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ സന്ദീപ് ശര്‍മ്മയാണ് മുംബൈയുടെ നട്ടെല്ല് തകര്‍ത്തത്. അതില്‍ മൂന്ന് വിക്കറ്റുകള്‍ അവസാന ഓവറിലായിരുന്നു. പിന്നീട് മറുപടി ബാറ്റിങ്ങില്‍ യശസ്വി ജയ്‌സ്‌വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് രാജസ്ഥാന്‍ വിജയത്തിലെത്തിയത്. ഓപ്പണറായി ഇറങ്ങിയ ജയ്‌സ്‌വാള്‍ 60 പന്തില്‍ പുറത്താകാതെ 104 റണ്‍സെടുത്തു.

രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായ പ്രകടനിതാണെന്ന് തുറന്ന് പറയുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ‘വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. പവര്‍പ്ലേയില്‍ നന്നായി കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. മധ്യനിരയില്‍ മുംബൈയുടെ ഇടംകൈയ്യന്‍ താരങ്ങള്‍ അവിശ്വസനീയമായ വിധത്തില്‍ കളിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ സന്ദീപ് ശര്‍മ്മയും ആവേശ് ഖാനും രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതാണ് ഞങ്ങള്‍ക്ക് വിജയം സമ്മാനിച്ചത്’, മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു.