- ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: ഇസ്രേയിലനെതിരേ ഇറാന്‍ തിരിച്ചടിക്കുമെന്ന് പാശ്ചാത്യ ലോകത്തിന് ഉറപ്പായിരുന്നു. പ്രത്യേകിച്ച് യുഎസിന്. എന്നാല്‍ ഇത്രകണ്ട് കനത്ത തിരിച്ചടി സാക്ഷാല്‍ ജോ ബൈഡന്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സണ്‍ഡേ റിപ്പോര്‍ട്ടിലാണ് ഇറാന്റെ തിരിച്ചടി കണ്ട് യുഎസ് പ്രസിഡന്റ് അമ്പരന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദേശം 50 ബാലിസ്റ്റിക് മിസൈലുകള്‍ കൈകാര്യം ചെയ്യാന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് തയാറെടുത്തിരുന്നു. എന്നാല്‍ വന്നു പതിച്ചതാകട്ടെ 100ലധികം മിസൈലുകള്‍. ഇതാകട്ടെ യുഎസ് ഭരണകൂടത്തിന്റെ പ്രതിക്ഷകള്‍ക്കും അപ്പുറത്തായിരുന്നു.
‘ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു,’ ഇറാനിയന്‍ ബാരേജിന്റെ വ്യാപ്തി വ്യക്തമായ നിമിഷങ്ങളെക്കുറിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി വാള്‍ സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധവും പ്രൊജക്‌ടൈലുകള്‍ വെടിവെച്ച് വീഴ്ത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ സഖ്യവും വിജയിച്ചോ എന്നത് ‘എല്ലാം പറഞ്ഞു തീരുന്നതുവരെ വ്യക്തമല്ല’ എന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇറാന്റെ ആക്രമണത്തിന് മുന്നോടിയായി എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നുവെന്ന് വ്യക്തമായതോടെ, ‘മിസൈല്‍ പ്രതിരോധ പ്രവര്‍ത്തന കേന്ദ്രത്തില്‍’ പ്രവര്‍ത്തിക്കാന്‍ യുഎസ് സൈനികരുടെ ഒരു സംഘത്തെ രഹസ്യമായി ടെല്‍ അവീവിലേക്ക് അയച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഏകദേശം 50 ബാലിസ്റ്റിക് മിസൈലുകളെ നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ 100 ലധികം മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടുവെന്ന് വ്യക്തമായപ്പോള്‍ അഗാധമായ ആശങ്കയിലായതായും റിപ്പോര്‍ട്ട് പറയുന്നു.
170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ബാലിസ്റ്റിക് മിസൈലുകളുമാണ് തങ്ങള്‍ക്കെതിരേ ഇറാന്‍ തൊടുത്തതെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തുന്നു. ഇതില്‍ 99 ശതമാനവും പ്രതിരോധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ആവശ്യമെങ്കില്‍ സൗദിയുടെയും ജോര്‍ദാന്‍ വിമാനങ്ങളുടെയും വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജോര്‍ദാന്‍ അതിന്റെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോയ പ്രൊജക്‌ടൈലുകള്‍ വെടിവച്ചു വീഴ്ത്തിയപ്പോള്‍ അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഇസ്രായേലി വിമാനങ്ങള്‍ക്ക് മറ്റുള്ളവരെ വെടിവെച്ച് വീഴ്ത്താന്‍ സഹായിച്ചു.
170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുന്ന 300 ലധികം പ്രൊജക്‌ടൈലുകളാണ് ഇറാന്‍ ഇസ്രായേലിനുനേരെ വിക്ഷേപിച്ചത്. അവയില്‍ ഭൂരിഭാഗവും ഇസ്രായേലും സഖ്യകക്ഷികളും നശിപ്പിച്ചു. ആക്രമണത്തില്‍ ഇസ്രായേല്‍ സൈനിക താവളമായ നെവാറ്റിം എയര്‍ ബേസ് മാത്രമാണ് ഇറാന്‍ ലക്ഷ്യം വച്ചത്. അതിനാകട്ടെ കാര്യമായ കേടുപാടുകള്‍ സംഭവിച്ചുമില്ല. ഡമാസ്‌കസിലെ ഇറാന്‍ എംബസിയോട് ചേര്‍ന്നുള്ള കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. രണ്ട് ജനറല്‍മാരുള്‍പ്പെടെ ഏഴ് ഇസ്ലാമിക് റിപ്പബ്ലിക് റവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാന്റെ പ്രതികാര ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രതിജ്ഞയെടുത്തതിനു പിന്നാലെ വ്യാഴാഴ്ച നാറ്റന്‍സ് ആണവ നിലയത്തിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഇറാന്‍ സംഭവത്തെ നിസ്സാരവത്കരിച്ചു. മൂന്ന് ചെറിയ ഡ്രോണുകള്‍ മാത്രമേ ആക്രമണത്തില്‍ പങ്കെടുത്തുള്ളൂ എന്നും മിസൈലുകളൊന്നും ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച നടന്ന ഇറാന്റെ ആക്രമണത്തെ പരാജയപ്പെടുത്താന്‍ സഹായിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിന്മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് അമേരിക്ക ഇസ്രായേലുമായുള്ള സഖ്യം ഉറച്ചതാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനും ടെഹ്‌റാനുമായുള്ള പിരിമുറുക്കത്തിനും ഇടയില്‍ മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ബൈഡന്‍ ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയിലെ ഇറാനിയന്‍ ആക്രമണത്തെത്തുടര്‍ന്ന്, ഇസ്രായേലിനുള്ള യുഎസിന്റെ അചഞ്ചലമായ പിന്തുണ ബൈഡന്‍ ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധി രൂക്ഷമായാല്‍ ഉണ്ടാകാവുന്ന അപകടസാധ്യതയെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം, തന്ത്രപരമായി ചിന്തിക്കാന്‍’ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ തിരിച്ചടിക്കരുതെന്നും ബൈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.